കനകദുര്‍ഗയും ബിന്ദുവും അങ്കമാലിയില്‍; കഴിഞ്ഞത് സിപിഎം നേതാവിന്റെ വീട്ടില്‍(വീഡിയോ)

അങ്കമാലി കിടങ്ങൂരിലെ ഒരു പ്രാദേശിക സിപിഎം നേതാവിന്റെ വീട്ടിലാണ് ഇവര്‍ കഴിഞ്ഞതെന്നാണു സൂചന.

Update: 2019-01-03 06:48 GMT

എറണാകുളം: സുപ്രിംകോടതി വിധിയെ തുടര്‍ന്ന് നിരവധി എതിര്‍പ്പുകള്‍ക്കിടയിലും ശബരിമലയില്‍ ചരിത്ര സന്ദര്‍ശനം നടത്തിയ സാമൂഹിക പ്രവര്‍ത്തകരായ കനകദുര്‍ഗയും ബിന്ദുവും അങ്കമാലിയില്‍. ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് ഇവരെ പോലിസ് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. അങ്കമാലി കിടങ്ങൂരിലെ ഒരു പ്രാദേശിക സിപിഎം നേതാവിന്റെ വീട്ടിലാണ് ഇവര്‍ കഴിഞ്ഞതെന്നാണു സൂചന. ഇരുവരെയും ഇവിടെ നിന്നു പോലിസ് വാഹനത്തില്‍ കൊണ്ടുപോയി. നേരത്തേ, ശബരിമലയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇരുവരും വീടുകളില്‍ തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇവരെ കാണാനില്ലെന്നും പോലിസ് തട്ടിക്കൊണ്ടു പോയെന്നും പറഞ്ഞ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍, തങ്ങള്‍ തടങ്കലിലല്ലെന്നും സുരക്ഷിതമാണെന്നും പറഞ്ഞ് ഇവര്‍ ഫേസ്ബുക്ക് ലൈവിട്ടെങ്കിലും എവിടെയാണെന്നു വ്യക്തമാക്കിയിരുന്നില്ല. ഇതിനു ശേഷമാണ് ഇന്നലെ പുലര്‍ച്ചെ ശബരിമലയിലെത്തിയത്. ഇതിനു ശേഷവും ഇവര്‍ എവിടെയാണെന്നു കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. അതേസമയം, ഇരുവരെയും കണ്ണൂരിലെ സിപിഎം കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നു സഹോദരനുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു.




Tags:    

Similar News