എഎസ്ഐയെ കൊലപ്പെടുത്തിയ കേസ്: മുഖ്യപ്രതികളെന്ന് സംശയിക്കുന്നവർ പിടിയില്‍
കര്‍ണാടകയിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനായിരുന്നു തമിഴ്നാട് പോലിസ് ഓഫീസര്‍ വില്‍സണ്‍ കളിയിക്കാവിളയില്‍ വെച്ച് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ പോലിസ് പിടിയില്‍. കര്‍ണാടകയിലെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനായിരുന്നു തമിഴ്നാട് പോലിസ് ഓഫീസര്‍ വില്‍സണ്‍ കളിയിക്കാവിളയില്‍ വെച്ച് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയായിരുന്നു.
തൗഫികും ഷെമിമും കൊലപാതകത്തിനു മുമ്പു കേരളത്തിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സമയത്താണു പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതത്രേ. കൊലപാതകത്തിനു രണ്ടു ദിവസം മുൻപ് പ്രതികൾ നെയ്യാറ്റിൻകരയിൽ താമസിച്ചിരുന്നുവെന്നാണു പോലിസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ പോലിസിനു ലഭിച്ചിട്ടുണ്ട്.
കാറിലെത്തിയ നാൽവർ സംഘമാണ് വിൽസനെ ആക്രമിച്ചത്. തൗഫികും ഷെമിമും വിൽസനെ വെടിവച്ചതായും മറ്റു രണ്ടു പേർ കാറിൽ ഇരുന്നതായും പോലിസ് പറയുന്നു. ഇവർക്കായി തമിഴ്നാട്-കേരള പോലിസ് സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്.