കായല്‍ കൈയേറ്റം: തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിച്ചു; 25,000 രൂപ വീതം പിഴയടക്കണമെന്ന് ഹൈക്കോടതി

കോടതിയുടെ സമയം പാഴാക്കിയതിന് നാലു പേരും കൂടി ഒരു ലക്ഷം രൂപ 10 ദിവസത്തിനകം അടയക്കണം. ഹരജികളില്‍ വിധി പറയാനിരിക്കേയാണ് തോമസ് ചാണ്ടി അടക്കമുള്ളവരുടെ പിന്മാറ്റം

Update: 2019-02-05 10:22 GMT

കൊച്ചി: ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കായല്‍ നികത്തി റോഡു നിര്‍മിച്ചെന്ന കേസില്‍ ബന്ധുക്കള്‍ക്കും, തനിക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജികള്‍ പിന്‍വലിച്ചു. ഇതേ തുടര്‍ന്ന് തോമസ് ചാണ്ടി അടക്കം നാലു പേര്‍ 25,000 രൂപ വീതം പിഴയടക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചിരിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നാണ് കോടതി നിര്‍ദേശം ഇതു പ്രകാരം നാലും പേരും കൂടി ഒരു ലക്ഷം രൂപ പിഴയടക്കണം. നേരത്തെ തോമസ് ചാണ്ടി അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികളില്‍ ഹൈക്കോടതിയില്‍ വിശദമായ വാദം നടന്നിരുന്നു.ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് ഹരജികള്‍ പരിഗണിച്ചത്. തുടര്‍ന്ന് ഈ ഹരജികളില്‍ വിധി പറയാനിരിക്കേയാണ് ഇപ്പോള്‍ തോമസ് ചാണ്ടി അടക്കമുള്ളവര്‍ പിന്മാറിയിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജട്ടി വരെയുള്ള ഭാഗത്ത് കായല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിന് പ്രതികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്നാണ് വിജിലന്‍സ് കേസിലെ ആരോപണം കേസില്‍ 22 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സുഭാഷ് എന്നയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കേസുമായി മുന്നോട്ടു പോയിട്ട് കാര്യമില്ലെന്ന് മനസിലായതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി ഹരജികള്‍ പിന്‍വലിച്ചതെന്നാണ് സൂചന.

Tags:    

Similar News