പിണറായി പെണ്ണുങ്ങളേക്കാള്‍ മോശമെന്ന് കെ സുധാകരന്‍; പ്രതിഷേധം വ്യാപകം

പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ കെ സുധാകരന്‍ പറയുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി കെ ജാനു ചോദിച്ചു

Update: 2019-01-23 15:09 GMT

കാസര്‍കോട്: പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം. സാമൂഹിക പ്രവര്‍ത്തക ജെ ദേവിക, ആദിവാസി നേതാവ് സി കെ ജാനു തുടങ്ങിയവര്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി. 'ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സിപിഎമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസ്സിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. ഇത് സ്ത്രീവിരുദ്ധമാണെന്നാരോപിച്ചാണ് വിവിധ രംഗത്തുള്ളവര്‍ പ്രതികരിച്ചത്.

    പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ കെ സുധാകരന്‍ പറയുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി കെ ജാനു ചോദിച്ചു. ശരിക്കും സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകള്‍ എന്നുള്ള നിലയിലാണ് കെ. സുധാകരന്‍ കാണുന്നത്. അയാളുടെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേ. എല്ലാവര്‍ക്കും വായിത്തോന്നുന്നത് പറയാവുന്ന വിഭാഗമാണോ സ്ത്രീകള്‍. അങ്ങനെയൊരു പരാമര്‍ശം നടത്തുന്നതെന്ത് മോശമാണ്. അത്തരമൊരു പരാമര്‍ശം വളരെ ബാലിശമായിപ്പോയെന്നും ജാനു പറഞ്ഞു. അതിരൂക്ഷമായാണ് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ജെ ദേവിക പ്രതികരിച്ചത്. സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിക്കുന്നവരെ ബഹിഷ്‌കരിക്കണമെന്നു ഇങ്ങനെ തറ രീതിയില്‍ സംസാരിക്കുന്ന ഒരുത്തന്റെയും വാര്‍ത്ത കൊടുക്കില്ലെന്നു മാധ്യമങ്ങള്‍ തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു.




Tags:    

Similar News