മന്ത്രി സുധാകരന്‍ രാക്ഷസന്റെ മന്ത്രിസഭയിലെ അംഗമെന്ന് കെ മുരളീധരന്‍

ഇങ്ങനെ സംസ്‌കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന്‍ പറഞ്ഞു.

Update: 2019-01-06 04:46 GMT

ദുബായ്: തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയില്‍ ഇരിക്കുന്നതുകൊണ്ടാവാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. ഇങ്ങനെ സംസ്‌കാരശൂന്യരായ മന്ത്രിമാരും ധാര്‍ഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധകലശം നടത്തിയ തന്ത്രിയെ ബ്രാഹ്മണരാക്ഷസനെന്ന് വിമര്‍ശിച്ച മന്ത്രി ജി സുധാകരന്റെ പരാമര്‍ശത്തോട് ദുബായില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മൂന്നുദിവസം നാഥനില്ലാതാക്കി.

സംഘര്‍ഷത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂര്‍വം കലാപങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല. ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് മുഖ്യമന്ത്രിയുടെ ദുര്‍വാശി മാത്രമല്ല, മതന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമം കൂടിയാണ്. ആര്‍എസ്എസ്സിനെ പ്രകോപിപ്പിച്ച് വിഷയം ആര്‍എസ്എസ്- സിപിഎം പ്രശ്‌നമാക്കി മാറ്റാനും അതുവഴി ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുമുള്ള തറ കളിയാണ് മുഖ്യമന്ത്രി കളിക്കുന്നത്. കേരളത്തില്‍ യുഡിഎഫ് ഭരണമുണ്ടായിരുന്നപ്പോള്‍ ആര്‍എസ്എസ്സിനെ ഇങ്ങനെ അക്രമം നടത്താന്‍ അനുവദിച്ചിരുന്നില്ല. കേന്ദ്രത്തില്‍ യുപിഎ ഭരണം വന്നാല്‍ ശബരിമലയിലെ ആചാരസംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാന്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News