പരോള്‍ നല്‍കാന്‍ കൈക്കൂലി വാങ്ങി; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

Update: 2025-12-23 12:19 GMT

തിരുവനന്തപുരം: തടവുകാരില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് ജയില്‍ ഡിഐജി എം.കെ. വിനോദ് കൂമാറിനെ സസ്‌പെന്‍ഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരോള്‍ നല്‍കാന്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി വിനോദ് കുമാറിനെതിരെ ഡിസംബര്‍ 17നാണ് വിജിലന്‍സ് കേസെടുത്തത്. പരോള്‍ നല്‍കാനും പ്രതികള്‍ക്ക് ജയിലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൈക്കൂലി വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് പരിശോധനയും കേസും.

ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്നവര്‍ക്കു പരോള്‍ വേഗം ലഭ്യമാക്കാന്‍ ഇടപെടാമെന്നറിയിച്ചും കൈക്കൂലി വാങ്ങിയെന്നാണു വിജിലന്‍സിനു ലഭിച്ച വിവരം. ഗൂഗിള്‍ പേ വഴി തന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്കു പണം വാങ്ങിയതായാണു അന്വേഷണത്തില്‍ കണ്ടെത്തിയത്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 1.80 ലക്ഷം രൂപയെത്തിയ വിവരം ലഭിച്ചത്.

വിയ്യൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങിയെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥരില്‍ നിന്നു പണം വാങ്ങിയെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും തുടരന്വേഷണമുണ്ടാവും.