ആര്‍എസ്എസിനൊപ്പം നിൽക്കുമെന്ന് സൂചന നല്‍കി ജേക്കബ് തോമസ്
ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ല. അതിനെ കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധി ജീവികള്‍ ആര്‍എസ്എസില്‍ ചേരും
തിരുവനന്തപുരം: സര്‍ക്കാരിന് തിരിച്ചടി നല്‍കി ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ട മുന്‍ ഡിജിപി ജേക്കബ് തോമസ് ആര്‍എസ്എസിനൊപ്പം ചേർന്നുനിൽക്കുമെന്ന് സൂചന. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് അദ്ദേഹം മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്. ജനങ്ങളുടെ അഭിലാഷം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. സര്‍വീസിലേയ്ക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ അത്തരമൊരു സാഹചര്യമുണ്ടാകുമ്പോള്‍ ആലോചിച്ചാല്‍ മതിയല്ലോ. എന്നായിരുന്നു ചര്‍ച്ചകളില്‍ അദ്ദേഹം പ്രതികരിച്ചത്.
''ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ല. അതിനെ കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധി ജീവികള്‍ ആര്‍എസ്എസില്‍ ചേരും'' എന്നും ജേക്കബ് തോമസ് പറഞ്ഞു.
ഇനി ജോലിയില്‍ പ്രവേശിക്കണമോ, വിആര്‍എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കും- അദ്ദേഹം പറഞ്ഞു.
