മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ്; സർക്കാർ ഹരജി കോടതി തള്ളി
2012ലാണ് കേസിനാസ്പദമായ സംഭവം. മോഹൻലാലിന്റെ കൊച്ചി തേവരയുള്ള വീട്ടിൽ ഇൻകംടാക്സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.
കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹരജി തള്ളി. പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹരജി തള്ളിയത്. കേസിൽ മോഹൻലാൽ തുടർ നടപടികൾ നേരിടണമെന്നും കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
2012ലാണ് കേസിനാസ്പദമായ സംഭവം. മോഹൻലാലിന്റെ കൊച്ചി തേവരയുള്ള വീട്ടിൽ ഇൻകംടാക്സ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. പിന്നീട് ഇവ വനംവകുപ്പിന് കൈമാറി. സംഭവത്തിൽ വനം വകുപ്പ് കേസുമെടുത്തു.
എന്നാൽ കെ കൃഷ്ണകുമാർ എന്നയാളിൽ നിന്ന് ആനക്കൊമ്പുകൾ പണം കൊടുത്തു വാങ്ങിയതാണെന്ന് മോഹൻലാൽ വ്യക്തമാക്കി. പിന്നാലെ നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകിയിരുന്നു. പിന്നീട് കേസ് പിൻവലിക്കാൻ എതിർപ്പില്ലെന്ന് എൽഡിഎഫ് സർക്കാരും ഹൈക്കോടതിയെ അറിയിച്ചു. ഈ തീരുമാനമാണ് കോടതി തള്ളിയത്.