ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി.ബി.ഐ; കോടതിയിൽ റിപ്പോർട്ട് നൽകി
2014 മെയ് 21നാണ് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് വാദം. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് സി.ബി.ഐയും ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി.ബി.ഐ. ശ്രീജീവ് ആത്മഹത്യ ചെയ്തതാണെന്ന ആത്മഹത്യകുറിപ്പ് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകളും തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.ബി.ഐ നല്‍കിയിട്ടുണ്ട്.
2014 മെയ് 21നാണ് ശ്രീജിവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരണപ്പെടുന്നത്. അടിവസ്ത്രത്തില്‍ സൂക്ഷിച്ചുവെച്ച വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് വാദം. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് സി.ബി.ഐയും ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എന്നാല്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ചെയര്‍മാനായിരിക്കെ പോലിസ് കംപ്ലയിന്റ് അതോറിറ്റി ശ്രീജിവിന്റെത് കസ്റ്റഡി മരണമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ആരോപണവിധേയരായ പോലിസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം, വകുപ്പ്തല നടപടി സ്വീകരിക്കണം, ശ്രീജിവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഇവരില്‍ നിന്ന് പത്ത് ലക്ഷം രൂപ ഈടാക്കി നല്‍കണം എന്നുമായിരുന്നു പോലിസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ആരോപണ വിധേയനായ മുന്‍ പാറാശാല എസ്.ഐ വി ഗോപകുമാര്‍ അനുകൂലവിധി നേടിയിരുന്നു.
അതേസമയം, ശ്രീജീവിന്റെത് കസ്റ്റഡിമരണം ആണെന്ന് ഉറച്ചുനില്‍ക്കുകയാണ് സഹോദരന്‍ ശ്രീജിത്ത്. 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ സ്വദേശിയായ ശ്രീജിവിനെ പാറശാല പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. 21ന് ഇയാള്‍ മരിക്കുകയായിരുന്നു. ലോക്കപ്പില്‍ വച്ച ശ്രീജീവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് പറഞ്ഞത്. എന്നാല്‍, അയല്‍വാസിയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ശ്രീജീവിനെ പെണ്‍കുട്ടിയുടെ ബന്ധുവായ പോലിസുകാരന്റെ സഹായത്തോടെ അപായപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ശ്രീജിവിന്റെ മരണത്തിന് കാരണക്കാരായ പോലിസുകാര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 782 ദിവസമാണ് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തിയത്.