നികുതി വർധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് നിലവിലുള്ളത്: ധനമന്ത്രി

നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെ മേലുള്ള ഭാരം വർധിപ്പിക്കും. ജിഎസ്ടി വരുമാനം കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഇവർ ആഗ്രഹിക്കുന്ന വരുമാനം സെസിൽനിന്ന് കിട്ടാൻ പോകുന്നില്ല.

Update: 2020-05-23 05:00 GMT

തിരുവനന്തപുരം: ജിഎസ്ടിക്ക് മേൽ സെസ് ഏർപ്പെടുത്താനുള്ള സമയമല്ല ഇപ്പോഴുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിക്ക് മേൽ കേന്ദ്ര സർക്കാർ സെസ് ഏർപ്പെടുത്താൻ തയ്യാറെടുക്കുന്നുവെന്നതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. നികുതി വർധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്ത് നിലവിലുള്ളത്. കേന്ദ്രത്തിന് ദുർവാശിയാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികരണം ശുഭകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

നികുതി വർധിപ്പിച്ചാൽ ജനങ്ങളുടെ മേലുള്ള ഭാരം വർധിപ്പിക്കും. ജിഎസ്ടി വരുമാനം കുറഞ്ഞുവരുന്ന ഘട്ടത്തിൽ ഇവർ ആഗ്രഹിക്കുന്ന വരുമാനം സെസിൽനിന്ന് കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിമാൻഡ് വൻതോതിൽ കുറഞ്ഞ സമയത്ത് വിലവർധനവ് വരുന്ന രീതിയിൽ നികുതി വർധിപ്പിക്കുന്നത് ശരിയല്ല. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ ഇതുപോലെ നിർദേശം വെച്ചെങ്കിലും എല്ലാം സംസ്ഥാനങ്ങളും എതിർത്തെന്നും മന്ത്രി വ്യക്തമാക്കി.

വരുത്തിവെച്ച ഒരു പ്രതിസന്ധികൂടിയാണിത്. എല്ലാവരും മാസങ്ങളോളം ചർച്ച ചെയ്ത് ഉണ്ടാക്കിയെടുത്ത ഒരു നികുതി ഘടനയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ചിലരെ തൃപ്തിപ്പെടുത്താൻ മുൻകൂട്ടി നോട്ടീസ് പോലും നൽകാതെ സകല നികുതികളും വെട്ടിക്കുറച്ചു. എന്നിട്ടിപ്പോൾ സെസ് ഏർപ്പെടുത്താൻ നിൽക്കുകയാണ്. കമ്പനികളുടെ ഗോഡൗണുകളിൽ ഇപ്പോൾ സാധനങ്ങൾ കെട്ടികിടക്കുന്നുണ്ട്. അത് വിറ്റഴിക്കുന്നതിനാണ് ആദ്യം മുൻഗണന നൽകേണ്ടത്. അതിന് ജനങ്ങൾക്ക് പണം കൈമാറണം. ഗോഡൗണുകളിൽ ഉത്പന്നങ്ങൾ വെച്ചിട്ട് ബിസിനസുകാർക്ക് വായ്പ ലഭിച്ചിട്ട് എന്താണ് കാര്യമെന്നും ധനമന്ത്രി ചോദിച്ചു.

Tags:    

Similar News