പോലിസിലെ നിർമാണ കരാർ സിൽക്കിന്; തീരുമാനത്തിന് പിന്നിൽ ക്രമക്കേടെന്ന് ആരോപണം

ഇതോടെ ഡിജിപി തന്നെ അധീനതയിലുള്ള പോലിസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ നോക്കുകുത്തിയായി. കേരള പോലിസിന്റെ നിർമാണ പ്രവർത്തനങ്ങൾ ലാഭകരമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി ചെയർമാനായി പോലിസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ആരംഭിച്ചത്.

Update: 2020-02-18 07:15 GMT

തിരുവനന്തപുരം: അഴിമതിയുടെ പേരിൽ പ്രതിക്കൂട്ടിലായ ആഭ്യന്തര വകുപ്പിന്റെ കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത്. കേരള പോലിസിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച പോലിസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷനെ നോക്കുകുത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ മറ്റൊരു കമ്പനിക്ക് നൽകിയതാണ് ഇപ്പോൾ വിവാദമായത്. പോലിസ് കൺട്രോൾ റൂമിന്റെ അടക്കം നിർമാണ പ്രവൃത്തികളാണ് പൊതുമേഖലാ സ്ഥാപനമായ സിൽക്കി(സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ്) ന് നൽകിയത്.

ഇതോടെ ഡിജിപി തന്നെ അധീനതയിലുള്ള പോലിസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ നോക്കുകുത്തിയായി. കേരള പോലിസിന്റെ നിർമാണ പ്രവർത്തനങ്ങൾ ലാഭകരമായി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിപി ചെയർമാനായി പോലിസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ആരംഭിച്ചത്. കാലങ്ങളായി കോർപറേഷനാണ് കേരള പോലിസിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്നത്. 

പോലിസുമായി ബന്ധപ്പെട്ട എല്ലാ നിർമാണ പ്രവർത്തനങ്ങളുടെയും കരാർ ഇനിമുതൽ സിൽക്കിന് നൽകിയാൽ മതിയെന്നാണ് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിനു പിന്നിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. പോലിസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ ഉണ്ടായിരിക്കെ നിർമാണ പ്രവർത്തനങ്ങളിൽ മുൻപരിചയമൊന്നുമില്ലാത്ത സിൽക്കിന് കരാർ നൽകാൻ തീരുമാനിച്ചതാണ് സംശയങ്ങൾക്ക് കാരണമായത്. പോലിസ് വകുപ്പിനും ഡിജിപിക്കും എതിരായ നിരവധി ക്രമക്കേടുകളും അഴിമതികളും അക്കമിട്ട് നിരത്തിയ സിഎജി റിപ്പോർട്ടിനു പിന്നാലെയാണ് പോലിസിലെ ചട്ടലംഘനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.

Tags: