അന്തര്‍ സംസ്ഥാന നദീജല ഹബ്ബ്: രണ്ടാംഘട്ടത്തിന് സാമ്പത്തികാനുമതി

അന്തര്‍ സംസ്ഥാന നദീജല ആര്‍കൈവ്‌സ് ലൈബ്രറി, മ്യൂസിയം, ഡാറ്റാ ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, ഡാം സുരക്ഷാ പരിശീലനത്തിനും കര്‍ഷകര്‍രുടെ പരിശീലനത്തിനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതാണ് രണ്ടാംഘട്ട പദ്ധതി.

Update: 2019-11-16 10:50 GMT

തിരുവനന്തപുരം: പാലക്കാട് ആസ്ഥാനമായി നിര്‍മിക്കുന്ന അന്തര്‍ സംസ്ഥാന നദീജല ഹബ്ബിന്റെ രണ്ടാം ഘട്ടനിര്‍മാണത്തിന് സാമ്പത്തികാനുമതി ലഭിച്ചു. ഡാം റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട് (ഡിആര്‍ഐപി) വഴി രണ്ടാംഘട്ടത്തിനായി 261 ലക്ഷം രൂപയുടെ സാമ്പത്തികാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്.

അന്തര്‍ സംസ്ഥാന നദീജല ആര്‍കൈവ്‌സ് ലൈബ്രറി, മ്യൂസിയം, ഡാറ്റാ ഇന്റര്‍പ്രറ്റേഷന്‍ സെന്റര്‍, ഡാം സുരക്ഷാ പരിശീലനത്തിനും കര്‍ഷകര്‍രുടെ പരിശീലനത്തിനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതാണ് രണ്ടാംഘട്ട പദ്ധതി. അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പുറമേയുള്ള പ്രവൃത്തികളാണിവ. 2020 മേയ് 31ന് മുമ്പ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുന്ന രീതിയിലാണ് അന്തര്‍ സംസ്ഥാന നദീജല ഹബ് പാലക്കാട് പൂര്‍ത്തിയാവുന്നത്.

ഹബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേതുപോലെ അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങള്‍ പൂര്‍ണമായി ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം കേരളത്തിലും നിലവില്‍വരും. പറമ്പിക്കുളം-ആളിയാര്‍, ശിരുവാണി, കാവേരി തുടങ്ങിയ നിരവധി അന്തര്‍ സംസ്ഥാന നദീജല പദ്ധതികള്‍ പാലക്കാട് ജില്ല കേന്ദ്രീകരിച്ചുള്ളത് ആയതിനാല്‍ ഈ ഹബ് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത് സംസ്ഥാനത്തിന് ഗുണകരമാകും. വന്‍കിട ജലസേചന പദ്ധതികളിലെ ജലവിനിയോഗം കൂടുതല്‍ കര്‍ഷക പങ്കാളിത്തത്തോടെ നിര്‍വഹിക്കാനും ഇത് സഹായകമാവും. ഒന്നരകോടി രൂപയാണ് ഹബ്ബിന്റെ നിര്‍മാണ ചെലവ്. 

Tags: