കൊവിഡ് സാമൂഹിക വ്യാപനം തിരിച്ചറിയാനായി ആരോഗ്യവകുപ്പ് പരിശോധന നടപടികൾ ശക്തിപ്പെടുത്തി
നിലവിൽ ശരാശരി ആയിരം പരിശോധനകളാണ് സംസ്ഥാനത്ത് ചെയ്യുന്നത്. ഇത് മതിയായ തോതിലല്ലെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സാമൂഹിക വ്യാപനം തിരിച്ചറിയാനായി പരിശോധനാ നടപടികൾ ശക്തിപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഒരു ദിവസം രണ്ടായിരം കൊവിഡ് പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആർഎൻഎ വേർതിരിക്കുന്ന കിറ്റുകളും പിസിആർ കിറ്റുകളും കൂടുതലായി എത്തിച്ചു. രണ്ട് ലക്ഷം പിസിആർ കിറ്റുകൾക്കും 3.39 ലക്ഷം ആർഎൻഎ വേർതിരിക്കുന്ന കിറ്റുകൾക്കും കൂടി ഓർഡർ നൽകിയിട്ടുണ്ട്
നിലവിൽ ശരാശരി ആയിരം പരിശോധനകളാണ് സംസ്ഥാനത്ത് ചെയ്യുന്നത്. ഇത് മതിയായ തോതിലല്ലെന്നാണ് വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിക്കുന്നതിനായി കൊവിഡ് ആശുപത്രിയായ പാരിപ്പളളി മെഡിക്കൽ കോളജ് അടക്കം കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ പിസിആർ പരിശോധന ആരംഭിക്കും. 45 മിനിട്ടിൽ ഫലം കിട്ടുന്ന അത്യാധുനിക ട്രൂനാറ്റ് യന്ത്രങ്ങൾ 19 എണ്ണം ഉടൻ തന്നെ എത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സെന്റിനെന്റൽ സർവൈലൻസിന്റെ ഭാഗമായുള്ള മുൻഗണനാ വിഭാഗത്തിൽ പെട്ടവരുടെ റാൻഡം പരിശോധകൾ ഏഴായിരം കടന്നു. ഇതും വർധിപ്പിക്കാൻ തീരുമാനമെടുത്തു. സാമൂഹിക വ്യാപനം മനസ്സിലാക്കാൻ ഐസിഎംആറുമായി ചേർന്നുള്ള സീറോ സർവേ പാലക്കാട് , എറണാകുളം, തൃശൂർ ജില്ലകളിൽ തുടങ്ങി. നിലവിൽ 74,961 പിസിആർ കിറ്റുകളും ആർഎൻഎ വേർതിരിക്കുന്ന 99,105 കിറ്റുകളുമുണ്ട്. സ്രവമെടുക്കുന്ന ഉപകരണം 91,578 എണ്ണം സ്റ്റോക്കുണ്ട്.