സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കുന്നത് ആശങ്കാജനകം: വിമന്‍ ഇന്ത്യാ മൂവ്മെന്റ്

Update: 2025-01-20 11:47 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ലഹരി വ്യാപനം എല്ലാവിധ കുറ്റകൃത്യങ്ങളുടെയും ചാലക ശക്തിയായി മാറുകയാണ്. കഴിഞ്ഞ ദിവസം ലഹരിയ്ക്ക് അടിമയായ മകന്‍ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ സംഭവം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പിഞ്ചു കുട്ടികള്‍ക്കെതിരേ നടക്കുന്ന ലൈംഗീക അതിക്രമങ്ങളിലും വില്ലനാവുന്നത് ലഹരി തന്നെയാണ്. രാസ ലഹരി മാത്രമല്ല, സര്‍ക്കാര്‍ അംഗീകൃത മദ്യവും അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത് നാം കാണാതെ പോകരുത്.

വരുമാനം വര്‍ധിപ്പിക്കുക എന്ന ഏക ലക്ഷ്യം മുന്നില്‍ വെച്ച് മദ്യോല്‍പ്പാദനവും വിപണനവും വര്‍ധിപ്പിക്കാന്‍ പുതിയ പുതിയ പദ്ധതികള്‍ ആരായുന്ന സര്‍ക്കാര്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം വിസ്മരിച്ചു പോവുന്നത് ഖേദകരമാണ്. ലഹരി വിപണനത്തില്‍ നിന്നു ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെറിയ ഒരു ശതമാനം വിമുക്തിയുടെ പേരില്‍ പ്രചാരണത്തിന് ചെലവഴിച്ചാല്‍ തീരുന്നതല്ല സര്‍ക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ പലപ്പോഴും രക്ഷപ്പെടുന്നതും ഞെട്ടലുളവാക്കുന്നതാണ്.

കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലുള്ള പരാജയം കുറ്റകൃത്യം ആവര്‍ത്തിക്കാനിടയാക്കുന്നു. കൂടാതെ സാമൂഹിക തിന്മകളും കുറ്റകൃത്യങ്ങളും പെരുകുന്ന തരത്തിലുള്ള സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്നും വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന, സെക്രട്ടറി കെ കെ ഫൗസിയ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ബാബിയ ഷെരീഫ്, സല്‍മ സ്വാലിഹ്, സുലൈഖ റഷീദ് സംസാരിച്ചു.




ബാബിയ ശരീഫ്


മീഡിയ ഇന്‍ചാര്‍ജ്


ഫോണ്‍: 99957 40028


k