കേന്ദ്രമന്ത്രിയുടെ വാഹനം ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം അതിനിഷ്ഠൂരം: എം എ ബേബി

Update: 2021-10-03 19:00 GMT

കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകപ്രതിഷേധത്തിന് നേരേ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം അതിനിഷ്ഠൂരമാണെന്ന് സിപിഎം നേതാവ് എം എ ബേബി. ഗാന്ധിജിയുടെ ഓര്‍മ ദിവസത്തിന്റെ പിറ്റേന്ന് തന്നെയാണ് ഇന്ത്യയിലെ കര്‍ഷകരോട് കരുണാരഹിതമായ ഈ ആക്രമണം നടത്തിയത്. ഒരുവര്‍ഷമായ കര്‍ഷക പ്രതിഷേധത്തിനിടയില്‍ അറുന്നൂറോളം കര്‍ഷകരാണ് സമരസ്ഥലത്ത് ഇതുവരെ മരണമടഞ്ഞത്.

ഇന്ന് ലഖിംപൂര്‍ ഖേരിയിലെ ഹെലിപാഡില്‍ വന്നിറങ്ങുയായിരുന്ന ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര എന്നിവര്‍ക്കെതിരേ പ്രതിഷേധിച്ച കര്‍ഷകര്‍ പിരിഞ്ഞുപോവുന്നതിനിടയിലാണ് മന്ത്രിയുടെ മകന്റെ കാറ് കര്‍ഷകരുടെ മേലേക്ക് ഇടിച്ചുകയറ്റിയതും നാലുപേരെ കൊല്ലുകയും ചെയ്തത്. മന്ത്രിയുടെ മകന്‍ കര്‍ഷകരുടെ നേര്‍ക്ക് വെടിവയ്ക്കുകയും ചെയ്തുവെന്നാണ് റിപോര്‍ട്ട്. ഈ അക്രമം കൊണ്ട് കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയുമെന്ന് ആര്‍ എസ്എസ് കരുതണ്ട. ഇത്തരം അക്രമങ്ങളെ നേരിട്ടുതന്നെയാണ് ഇന്ത്യയിലെ എല്ലാ ജനകീയപ്രസ്ഥാനങ്ങളും വളര്‍ന്നുവിജയിച്ചതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News