ഇമ്പിച്ചിബാവ സഹകരണാശുപത്രിയിൽ കൊവിഡ് ചികിൽസയുടെ പേരിൽ തീവെട്ടിക്കൊള്ള
എഴ് ദിവസമാണ് മംഗലം സ്വദേശിയായ അബൂബക്കറിന് ആശുപത്രിയിൽ ചികിൽസക്ക് അഡ്മിറ്റാകേണ്ടി വന്നത്. എന്നാൽ ഇതിന്റെ പേരിൽ 55000 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
മലപ്പുറം: മലപ്പുറം ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണാശുപത്രിയിൽ കൊവിഡ് ചികിൽസയ്ക്ക് അമിത ഫീസ് ഈടാക്കുന്നതായി ആരോപണം. സർക്കാർ ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും 1700 രൂപ ഈടാക്കിയതായും കൊവിഡ് ചികിൽസക്ക് വിധേയനായ മംഗലം സ്വദേശി പറയുന്നു.
എഴ് ദിവസമാണ് മംഗലം സ്വദേശിയായ അബൂബക്കറിന് ആശുപത്രിയിൽ ചികിൽസക്ക് അഡ്മിറ്റാകേണ്ടി വന്നത്. എന്നാൽ ഇതിന്റെ പേരിൽ 55000 രൂപയുടെ ബില്ലാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 7 രോഗികൾ അടങ്ങുന്ന ജനറൽ വാർഡിൽ കിടന്നതിനാണ് ഇത്രയും ഭീമമായ ബില്ല് വന്നിട്ടിള്ളത്. വെന്റിലേറ്ററോ, ഐസിയുവോ ഉപയോഗിക്കേണ്ടതായ സാഹചര്യം ഈ രോഗിക്ക് വന്നിട്ടില്ല.
ഒരു സഹകരണ ആശുപത്രി ആയിരുന്നിട്ട് പോലും സ്വകാര്യ ആശുപത്രികളെ വെല്ലുന്ന കൊള്ള ബില്ലാണ് കൊവിഡ് രോഗികളിൽ നിന്ന് ഈ ആശുപത്രി ഈടാക്കി കൊണ്ടിരിക്കുന്നതെന്നാണ് ആരോപണം. സർക്കാർ കൊവിഡ് ചികിൽസാ നിരക്ക് ഏകീകരിച്ചെങ്കിലും സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലാണ് തീവെട്ടിക്കൊള്ള നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.