ആള്‍മാറാട്ടക്കാരനും 'മുസ്‌ലിം ഭീകരവാദി'; പരിഹാസ്യരായി ഹിന്ദുത്വപ്രചാരകര്‍

അറസ്റ്റിനു പിന്നാലെ യുവാവിനെക്കുറിച്ച് ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും നടത്തിയ വിശദമായ അന്വേഷണത്തില്‍ കളങ്കിത വ്യക്തിഗത പശ്ചാത്തലമുള്ളയാള്‍ എന്നതിനപ്പുറമുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല.

Update: 2020-09-28 06:11 GMT

സ്വന്തം പ്രതിനിധി

കല്‍പ്പറ്റ: ആള്‍മാറാട്ടം നടത്തി പണം തട്ടിയെന്ന പരാതിയില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ വയനാട്ടുകാരനെ 'മുസ്‌ലിം ഭീകരവാദി'യായി ചിത്രീകരിച്ച് വിദ്വേഷം വിതയ്ക്കാനിറങ്ങിയ മാധ്യമങ്ങളും ഹിന്ദുത്വപ്രചാരകരും പരിഹാസ്യരായി. യുവാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ജനം ടിവിയിയില്‍ തുടങ്ങി മറുനാടനും മനോരമയും ഏറ്റെടുത്ത അപസര്‍പ്പക കഥകള്‍ യുവാവിനെയും കുടുംബത്തെയും അറിയുന്ന വയനാട്ടുകാര്‍ക്ക് ചിരിക്കാനുള്ള വകയുമായി.


സമുദായത്തെ സംശയമുനയില്‍ നിര്‍ത്തി പതിവായി മുസ്‌ലിം വേട്ടയ്ക്കിറങ്ങുന്നവരുടെ ഗൂഢലക്ഷ്യവും തനിനിറവും തുറന്നുകാട്ടുന്നതുകൂടിയാണ് വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി ടി കെ ഫൈസലിന്റെ അറസ്റ്റ്. സ്വഭാവദൂഷ്യ പശ്ചാത്തലമുള്ള യുവാവിനെ തീവ്രവാദിയും ഭീകരവാദിയുമാക്കിയുള്ള പ്രചാരണങ്ങളില്‍ ചിരിയടക്കാന്‍ പാടുപെടുകയാണ് അയല്‍വാസികളായ ആര്‍എസ്എസ്സുകാര്‍ അടക്കമുള്ള നാട്ടുകാര്‍. കുടുംബ പരമായി ലീഗ് അനുഭാവിയെന്നല്ലാതെ ഏതെങ്കിലും സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമില്ല.

അറസ്റ്റിനു പിന്നാലെ യുവാവിനെക്കുറിച്ച് ഐബിയും സ്‌പെഷ്യല്‍ ബ്രാഞ്ചും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചും നടത്തിയ വിശദമായ അന്വേഷണത്തില്‍ കളങ്കിത വ്യക്തിഗത പശ്ചാത്തലമുള്ളയാള്‍ എന്നതിനപ്പുറമുള്ള വിവരങ്ങളും ലഭിച്ചിട്ടില്ല. സ്വഭാവ ദൂഷ്യം മാറ്റാനായി യുവാവിനെ കുടുംബം കൗണ്‍സിലിങ് അടക്കമുള്ള ചികില്‍സകള്‍ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍, വിജയിച്ചില്ല. പല ജോലികള്‍ക്കെന്ന് പറഞ്ഞാണ് പലപ്പോഴും നാടുവിട്ടത്. ഉയര്‍ന്ന മതവിദ്യാഭ്യാസം നേടിയ ഫൈസല്‍ പൂജായിയായി ആള്‍മാറാട്ടം നടത്തിയതിന്റെ അന്ധാളിപ്പിലാണ് നാട്ടുകാരും കുടുംബവും. യുവാവ് ഹൈന്ദവപരിസരങ്ങളുമായി ബന്ധം സ്ഥാപിച്ചത് തട്ടിപ്പിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ ഉറച്ച വിശ്വാസം.

അതേസമയം, കൊച്ചിയില്‍ കഴിഞ്ഞദിവസം നടന്ന എന്‍ഐഎ അറസ്റ്റുകളുടെ ചുവടുപിടിച്ചാണ് യുവാവിന്റെ അറസ്റ്റിനെ ഭീകരകഥകള്‍ കോര്‍ത്തിണക്കി മാധ്യമങ്ങളും ഹിന്ദുത്വപ്രചാരകരും രംഗത്തുവന്നത്. യഥാര്‍ഥ പോലിസ് കേസും പരാതിയും മൂടിവച്ച് ജനം ടിവിയിലും ജന്‍മഭൂമിയിലും യുവാവിനെ തീവ്രവാദിയായി ചിത്രീകരിച്ച് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ആര്‍എസ്എസ് സ്വാധീനമുള്ള ഓണ്‍ലൈനുകളും 'ഭീകര' വേട്ട ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ യാതൊരു പരാമര്‍ശവും ഇതുവരെ നടത്തിയിട്ടില്ല.

എന്നാല്‍, എന്‍ഐഎ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയെന്നാണു പ്രചാരണം. കൊച്ചി അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ രഹസ്യാന്വേഷണസംഘങ്ങള്‍ തെക്കന്‍ ജില്ലകളില്‍ അപരിചിതരെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ആള്‍മാറാട്ടം നടത്തി താമസിച്ചുവന്ന ഫൈസല്‍ അറസ്റ്റിലായത്. പ്രതി മുസ്‌ലിമാണെന്നതും പൂജാരിയായാണ് ആള്‍മാറാട്ടം നടത്തിയതെന്നതും സംഘപരിവാരവും മാധ്യമങ്ങളും നുണപ്രചാരണങ്ങള്‍ക്ക് അവസരമാക്കുകയായിരുന്നു. എന്നാല്‍, തട്ടിപ്പുകാരന്‍ എന്നതിനപ്പുറമുള്ള വിവരങ്ങളൊന്നും പ്രതിയെക്കുറിച്ച് പോലിസിന് ലഭിക്കാത്തത് ഹിന്ദുത്വപ്രചാരകരെ നിരാശപ്പെടുത്തി.

Tags: