അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം: എസ്ഡിപിഐ

അഴിക്കോട് എംഎല്‍എ ആയ കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും സ്വത്ത് സമ്പാദനത്തില്‍ 166 ശതമാനത്തോളം വര്‍ധനവുണ്ടെന്നുമായിരുന്നു വിജിലന്‍സ് നേരത്തെ തന്നെ കണ്ടെത്തിയത്.

Update: 2021-04-13 10:53 GMT

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന് കെഎം ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ വീടുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു.

ഷാജിയുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 50 ലക്ഷം രൂപയും വിദേശ കറന്‍സി ശേഖരവും കണക്കില്‍പെടാത്ത 331 ഗ്രാം സ്വര്‍ണവും വിജിലന്‍സ് പിടിച്ചെടുത്തിരിക്കുകയാണ്. പണവും സ്വാധീനവും ഉപയോഗിച്ച് തെളിവ് നശിപ്പിക്കുന്നതില്‍ വിദഗ്ധനാണ് കെഎം ഷാജി. അനധികൃതമായി സൂക്ഷിച്ചിരുന്ന അരക്കോടി രൂപയുടെ വ്യാജരേഖ ഉണ്ടാക്കാനാണ് ഷാജി ഇപ്പോള്‍ ശ്രമിക്കുന്നത്.

അഴിക്കോട് എംഎല്‍എ ആയ കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നും സ്വത്ത് സമ്പാദനത്തില്‍ 166 ശതമാനത്തോളം വര്‍ധനവുണ്ടെന്നുമായിരുന്നു വിജിലന്‍സ് നേരത്തെ തന്നെ കണ്ടെത്തിയത്. വിജിലന്‍സ് ഗുരുതരമായ കണ്ടെത്തല്‍ നടത്തിയിട്ടും അറസ്റ്റുചെയ്യാന്‍ ആരെയോ ഭയപ്പെടുകയാണെന്ന് അബ്ദുൽ ഹമീദ് ചൂണ്ടിക്കാട്ടി.

ഷാജിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താലല്ലാതെ കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കില്ല. പുറത്ത് നില്‍ക്കും തോറും തെളിവുകള്‍ ഓരോന്നായി ഇല്ലാതാക്കും. അതിനാല്‍ ഷാജിയെ എത്രയും വേഗം അറസ്റ്റുചെയ്യാന്‍ ഇടതുസര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.