സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗണിന് കാരണമാവുമെന്ന് ആരോഗ്യവകുപ്പ്
ആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വലിയ വെല്ലുവിളിയായി ആരോഗ്യവകുപ്പ് കാണുന്നു.
തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ പൊതുജനങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗൺ നടപ്പാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്. ബ്രെയ്ക്ക് ദ ചെയിൻ പ്രതിരോധം ശക്തമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് തീരുമാനം.
ആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വലിയ വെല്ലുവിളിയായി ആരോഗ്യവകുപ്പ് കാണുന്നു. രോഗികളില്ലാത്തതിനാൽ ഗ്രീൻ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽപ്പോലും ലക്ഷണങ്ങൾ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകൾ, വാഹനയാത്രകൾ, കൂട്ടമായെത്തുന്ന കടകൾ എന്നിവിടങ്ങളിൽ രോഗം പകരാനും പടരാനുമുള്ള സാധ്യത കൂടുതലാണ്.
സർക്കാർ മാർഗനിർദേങ്ങൾ നൽകിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പോലിസിനെ ഉപയോഗിച്ച് വ്യാപക പരിശോധനക്കും നിയന്ത്രണങ്ങൾക്കും ഈ ഘട്ടത്തിൽ പരിമിതിയുണ്ട്.