ഇടുക്കിയിലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുള്ള ഉത്തരവ് പിന്‍വലിച്ചു

നിയന്ത്രണം പഴയ ഉത്തരവുപോലെ എട്ട് വില്ലേജുകളില്‍ മാത്രമാക്കി ചുരുക്കി. ഭേദഗതി വരുത്തിയുള്ള ചട്ടത്തിനെതിരേ ശക്തമായ ജനരോഷമുയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്ത് 22നാണ് ഭൂപതിവു ചട്ടത്തില്‍(1964) ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Update: 2019-10-17 14:53 GMT

തിരുവനന്തപുരം: ഇടുക്കി ജില്ലയിലേക്ക് മാത്രമായി ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. നിയന്ത്രണം പഴയ ഉത്തരവുപോലെ എട്ട് വില്ലേജുകളില്‍ മാത്രമാക്കി ചുരുക്കി. ഭേദഗതി വരുത്തിയുള്ള ചട്ടത്തിനെതിരേ ശക്തമായ ജനരോഷമുയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ആഗസ്ത് 22നാണ് ഭൂപതിവു ചട്ടത്തില്‍(1964) ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പട്ടയ ഭൂമി എന്താവശ്യത്തിനാണോ നല്‍കിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാനാവൂ, കൃഷിക്കായി നല്‍കിയ പട്ടയഭൂമിയില്‍ വാണിജ്യകെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാനാവില്ല, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വില്ലേജ് ഓഫിസറുടെ എന്‍ഒസി വേണം തുടങ്ങിയ വ്യവസ്ഥകളടങ്ങിയ വിവാദ ഉത്തരവാണ് പിന്‍വലിച്ചത്.

മൂന്നാറിലെ എട്ട് പഞ്ചായത്തുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി നിര്‍ബന്ധമാക്കിയിരുന്നു. 2010ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. ഇത് ചട്ടമാക്കണമെന്ന കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതി വരുത്തിയിരുന്നത്. എന്നാല്‍, ഭേദഗതി ഗൂഢലക്ഷ്യത്തോടെയാണെന്നും ഭേദഗതി ജില്ല മൊത്തം വ്യാപിപ്പിക്കുന്നതോടെ ജനരോഷമുയരുമെന്നും ഇതിലൂടെ മൂന്നാറിലേതടക്കം എന്‍ഒസി വേണമെന്ന ചട്ടമെടുത്ത് കളഞ്ഞ് കൈയേറ്റക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ സിപിഐയും രംഗത്തെത്തിയിരുന്നു. 

Tags:    

Similar News