മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; വയോധികന്റെ യാത്രാപാസ് കീറിക്കളഞ്ഞ ഉദ്യോഗസ്ഥനെതിരേ നടപടി

Update: 2021-02-09 12:53 GMT

ആറ്റിങ്ങല്‍: അംഗപരിമിതന് കെഎസ്ആര്‍ടിസി അനുവദിച്ച യാത്രാപാസ് കീറിക്കളഞ്ഞ കെഎസ്ആര്‍ടിസി ഉദ്യാഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി കോര്‍പറേഷന്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. വര്‍ക്കല പള്ളിക്കല്‍ സ്വദേശി സുകുമാരന് (75) അനുവദിച്ച യാത്രാപാസാണ് 2018 ആഗസ്ത് 3 ന് ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ഓഫിസിലെ തപാല്‍ ക്ലര്‍ക്ക് കീറിക്കളഞ്ഞത്. പട്ടികജാതിക്കാരനായ തന്നോട് ഉദ്യോഗസ്ഥന്‍ പരുഷമായി സംസാരിച്ചതായും പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജിങ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ജീവനക്കാരനെതിരേ നടപടിയെടുത്തതായി പറയുന്നത്.

ജീവനക്കാരന്റെ ഭാഗത്ത് ക്യത്യനിര്‍വഹണത്തില്‍ വീഴ്ചയുണ്ടായതായി കണ്ടെത്തി. ജീവനക്കാരന് കുറ്റപത്രം നല്‍കി അച്ചടക്കനടപടികള്‍ തുടങ്ങിയിട്ടുണ്ട്. 2013 ലാണ് പരാതിക്കാരന് പാസ് അനുവദിച്ചതെന്നും അത് പുതുക്കിക്കിട്ടാന്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്നും എംഡിയുടെ റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.

Tags:    

Similar News