നഗരസഭയുടെ പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തണം: മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കോതമംഗലം നഗരസഭാ സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി നിയോഗിച്ചിട്ടുള്ള നൈറ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം.

Update: 2021-10-26 15:29 GMT

കൊച്ചി : കോതമംഗലം നഗരസഭയുടെ പൊതു ഇടങ്ങളില്‍ അനധികൃതമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ പോലിസിന്റെ സഹായത്തോടെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കോതമംഗലം നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി നിയോഗിച്ചിട്ടുള്ള നൈറ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം. കാടുപിടിച്ചുകിടക്കുന്ന ജല അതോറിറ്റിയുടെ സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്താതിരിക്കാനായി കാട് വെട്ടി ചുറ്റുമതില്‍ നിര്‍മ്മിക്കണമെന്ന നഗരസഭയുടെ ആവശ്യം ജല അതോറിറ്റി നടപ്പിലാക്കണം.

വാരപ്പെട്ടി, കവളങ്ങാട് പഞ്ചായത്തുകളിലും മാലിന്യശേഖരണം കാര്യക്ഷമമായി നടത്തണം. കോതമംഗലം നഗരാതിര്‍ത്തികളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനുള്ള നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സമീപ പഞ്ചായത്തുകള്‍ കൂടി സഹകരിക്കണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. നഗരത്തിലെ പൊതു ഇടങ്ങളിലും ഭൂതത്താന്‍ കെട്ട് , വടാട്ടുപ്പാറ റോഡ്, കോഴിപ്പള്ളി പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുവെന്നാണ് പരാതി.കമ്മീഷന്‍ കോതമംഗലം നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി. സമീപ പഞ്ചായത്തുകളായ വാരപ്പെട്ടി, കവളങ്ങാട് പ്രദേശങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് നഗരപ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത് പതിവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ വളരെവേഗം നീക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News