ഇടുക്കിയില്‍ ഹോട്ട്‌സ്‌പോട്ടില്‍ ഇളവ്; തൊടുപുഴയെയും അടിമാലിയെയും ഒഴിവാക്കി

പലവ്യഞ്ജനം, പച്ചക്കറി, പാല്‍, പഴം എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍(മണല്‍, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കല്‍, പെയിന്റ്), ബുക്ക്സ്റ്റാള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വളം, കീടനാശിനി, വൈദ്യുതി മോട്ടോര്‍വില്പന കടകള്‍, കണ്ണട കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

Update: 2020-04-22 17:38 GMT

ഇടുക്കി: ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഇളവുവരുത്തി ജില്ലാ ഭരണകൂടം. ഹോട്ട്‌സ്‌പോട്ടില്‍നിന്ന് തൊടുപുഴയിലെ കുമ്പംകല്ല് ഉള്‍പ്പെടുന്ന വാര്‍ഡ് ഒഴികെ നഗരസഭാ പരിധിയെയും അടിമാലിയെയും ഒഴിവാക്കി. പലവ്യഞ്ജനം, പച്ചക്കറി, പാല്‍, പഴം എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍(മണല്‍, കമ്പി, സിമന്റ്, സാനിട്ടറി, ഇലക്ട്രിക്കല്‍, പെയിന്റ്), ബുക്ക്സ്റ്റാള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വളം, കീടനാശിനി, വൈദ്യുതി മോട്ടോര്‍വില്‍പന കടകള്‍, കണ്ണട കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

റോഡ് നിര്‍മാണം, ടാറിങ്, മറ്റ് പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വീട് നിര്‍മാണം, ക്വാറികള്‍, കൃഷി എന്നിവയ്ക്കും അനുമതി നല്‍കി. ഇളവുകള്‍ ലഭിച്ച കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ പ്രവര്‍ത്തിക്കാം. എന്നാല്‍, ആളുകള്‍ കൂട്ടമായെത്തുന്ന സ്വര്‍ണം, ടെക്‌സറ്റൈല്‍സ്, ഷോപ്പിങ് മാളുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ പാഴ്സല്‍ അനുവദിക്കുമെങ്കിലും ഇരുന്ന് കഴിക്കാന്‍ പാടില്ല. ബസ്, ടാക്സി ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കില്ല. കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.

കടകളില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഇക്കാര്യത്തില്‍ ഉടമകള്‍ വീഴ്ച വരുത്താന്‍ പാടില്ല. ഒരുകാരണവശാലും ആളുകള്‍ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കരുത്. അനാവശ്യമായ യാത്രകള്‍ അനുവദിക്കില്ല. ഇത്തരക്കാര്‍ക്കെതിരേ നടപടി തുടരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags: