കാറിടിച്ച് കുതിര ചത്തു; സവാരി നടത്തിയ ആള്‍ക്കെതിരേ കേസ്

Update: 2025-09-07 14:35 GMT

കൊച്ചി: ചേരാനെല്ലൂരില്‍ അപകടത്തില്‍പ്പെട്ട് ചോര വാര്‍ന്ന് രണ്ടു മണിക്കൂറോളം റോഡില്‍ കിടന്ന കുതിര ചത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്തതിന് കുതിര സവാരി നടത്തിയ ആള്‍ക്കെതിരെ പോലിസ് കേസെടുത്തു. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ ശനിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. കാറിടിച്ചുണ്ടായ അപകടത്തിനുശേഷം കാലിന് പരിക്കേറ്റ കുതിര രണ്ടുമണിക്കൂറോളം ചോരവാര്‍ന്ന് റോഡില്‍ കിടന്നു.

തുടര്‍ന്നാണ് ലോറിയില്‍ കയറ്റി മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ അങ്കമാലി എത്തിയപ്പോള്‍ കുതിര ചത്തു. എറണാകുളം കുന്നുകര സ്വദേശിയുടേതാണ് കുതിര. ഇയാളില്‍നിന്ന് വാടകയ്‌ക്കെടുത്ത് ഫത്തഹുദീന്‍ എന്നയാളാണ് കുതിര സവാരി നടത്തിയത്.

റിഫ്‌ലക്ടര്‍ പോലുമില്ലാതെയാണ് നിയമം ലംഘിച്ച് ഇയാള്‍ രാത്രി കുതിരയില്‍ സഞ്ചരിച്ചത്. ഫത്തഹുദീനെതിരെ ചേരാനല്ലൂര്‍ പോലിസ് കേസെടുത്തു. അശ്രദ്ധമായി മൃഗത്തെ കൈകാര്യം ചെയ്‌തെന്ന വകുപ്പ് ചുമത്തിയാണ് കേസ്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. കാറോടിച്ചയാള്‍ക്കും പരിക്കുണ്ട്. 65,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.