സിഎജി റിപോർട്ടിലെ കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി; മുഖ്യമന്ത്രിക്ക് റിപോർട്ട് കൈമാറി
രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയത്. തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പോലിസിനെ പ്രതിക്കൂട്ടിലാക്കിയ സിഎജി റിപ്പോർട്ടിൽ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. സിഎജി റിപ്പോർട്ടിലെ പോലിസിനെതിരായ പരാമർശങ്ങൾ അപ്പാടെ തള്ളിയാണ് റിപോർട്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്.
തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോർട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോർട്ടിൽ പറയുന്നു. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയത്. തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതിൽ 1994മുതൽ പിഴവ് സംഭവിച്ചിട്ടുണ്ട്. 2017ൽത്തന്നെ വെടിക്കോപ്പുകൾ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താൻ ഡിജിപി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
എസ്എപി ബറ്റാലിയനിൽനിന്ന് 25 തോക്കുകൾ കാണാതായതായി സിഎജി റിപ്പോർട്ടിലുണ്ട്. എന്നാൽ പോലിസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പിൽ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനിൽനിന്ന് തിരുവനന്തപുരത്തെ ഏആർ ക്യാമ്പിലേയ്ക്ക് നൽകിയതായി കണ്ടെത്തി. 660 ഇൻസാസ് 5.56 എംഎം തോക്കുകൾ പോലിസ് ചീഫ് സ്റ്റോറിൽനിന്നും എസ്ഐ ക്യാമ്പിലേയ്ക്ക് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. 616 തോക്കുകൾ പല ബറ്റാലിയനുകളിലേയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നത്. ബാക്കിവരുന്ന 44 ഇൻസാസ് തോക്കുകൾ എസ്എപി ബറ്റാലിയനിലുണ്ട്. എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടേയും വിവരം കംപ്യൂട്ടറൈസ്ഡ് ചെയ്യുമെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകി.
സായുധ ബറ്റാലിയൻ ഡിഐജിയുടെ നേതൃത്വത്തിൽ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കൽക്കൂടി എടുക്കാൻ നിർഗദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിഎജി റിപ്പോർട്ട് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതിപക്ഷാവശ്യം തള്ളിയാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത്.