വള്ളിക്കുന്നിലെ ആര്‍‌എസ്‌എസ് ആക്രമണം: ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

വള്ളിക്കുന്ന് റയില്‍വേ പരിസരത്ത് വെച്ചാണ് പരപ്പനങ്ങാടി നഗരസഭയിലെ ഡിവിഷന്‍ 40 ലെ മുസ്ലിം ലീഗ് സെക്രട്ടറി ഷറഫുദ്ദീനെയും നവാസ്, സഹദ് എന്നിവരെയും ആർഎസ്എസ് സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്

Update: 2020-02-05 11:45 GMT

തിരുവനന്തപുരം: വള്ളിക്കുന്നിലെ ആര്‍‌എസ്‌എസ് ആള്‍കൂട്ട ആക്രമണത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കി. പരപ്പനങ്ങാടിയിലെ ഷറഫുദ്ദീന്‍, നവാസ്, സഹദ് എന്നിവരെ വള്ളിക്കുന്നില്‍ വെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച വിഷയത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പി കെ അബ്ദുറബ്ബ് എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച നിയമസഭാ സബ്മിഷനില്‍ മറുപടി പറയുമ്പോഴാണ് ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.

കഴിഞ്ഞ രണ്ടിന് രാത്രി വള്ളിക്കുന്ന് റയില്‍വേ പരിസരത്ത് വെച്ചാണ് പരപ്പനങ്ങാടി നഗരസഭയിലെ ഡിവിഷന്‍ 40 ലെ മുസ്ലിം ലീഗ് സെക്രട്ടറി ഷറഫുദ്ദീനെയും നവാസ്, സഹദ് എന്നിവരെയും ആർഎസ്എസ് സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പേര് ചോദിച്ചപ്പോള്‍ മുസ്ലിങ്ങള്‍ ആണെന്ന് കണ്ടപ്പോഴായിരുന്നു ഇരുമ്പു പൈപ്പും മറ്റ് മാരക ആയുധങ്ങളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടത്. വലിച്ചുകൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മാരകമായി വീണ്ടും ആക്രമിക്കുകയായിരിന്നു.

പിന്നീട് സംഭവസ്ഥലത്ത് എത്തിയ പോലിസാണ് പരിക്കേറ്റ ഇവരെ അഴിച്ചുവിട്ടത്. പരിക്കേറ്റവര്‍ പിന്നീട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും  ചികിത്സ തേടി. ഈ കേസില്‍ നാലാം തീയതി വിജേഷ്, ശ്യാം, പ്രസാദ്, സനൂപ് മറ്റ് കണ്ടാലറിയാവുന്ന പതിനൊന്നോളം പേരെ പ്രതിയാക്കി പരപ്പനങ്ങാടി പോലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ക്രൈം നമ്പര്‍- 40/2020 ആയി കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയാണ് പ്രതികളില്‍ ബിജുലാല്‍, സബീഷ്, വേണുഗോപാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ സിഐ കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമായി നടത്തിവരുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Tags: