സ്വതന്ത്രചിന്തയെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ കൂട്ടുനിന്ന വിസിമാര്‍ അക്കാദമിക് സമൂഹത്തിന് മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കേണ്ടി വരും'; മന്ത്രി ആര്‍ ബിന്ദു

Update: 2025-07-28 07:21 GMT

'കൊച്ചി: ജ്ഞാനസഭയില്‍ വിസിമാര്‍ പങ്കെടുത്ത വിഷയത്തില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. സ്വതന്ത്രചിന്തയെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ കൂട്ടുനിന്ന വിസിമാര്‍ അക്കാദമിക് സമൂഹത്തിന് മുമ്പില്‍ തല കുമ്പിട്ടുനില്‍ക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

ആധുനികലോകത്തിന് ഇണങ്ങുന്ന ഒരു ഉന്നതവിദ്യാഭ്യാസപദ്ധതിയും പൊറുപ്പിക്കില്ലെന്ന വിദ്യാവിരോധവുമായി കേരളത്തിനു നേരെ സംഘപരിവാര്‍ തിരിഞ്ഞിരിക്കുന്നതാണ് അവരുടെ സംഘടനയുടെ പേരില്‍ നടക്കുന്ന ജ്ഞാനസഭയെന്ന് മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. വിജ്ഞാനത്തിലേക്കും ജ്ഞാനത്തിലേക്കും നടന്ന് വിമോചിപ്പിക്കപ്പെട്ട കേരള സമൂഹത്തെ ബ്രാഹ്‌മണ്യാധികാരത്തിന്റെ നുകത്തിലാക്കുകയെന്ന ഹീനലക്ഷ്യം അതിനു പിറകിലുണ്ടെന്നത് കാണാതിരിക്കുന്നത് ചരിത്രനിഷേധമാണെന്നും ആര്‍ ബിന്ദു ചൂണ്ടിക്കാട്ടി.

അക്കാദമിക് സ്വാതന്ത്ര്യത്തെയും സ്വതന്ത്രചിന്തയെയും കാവിത്തൊഴുത്തില്‍ കൊണ്ടു കെട്ടാന്‍ കൂട്ടുനിന്നതിന് ഈ വൈസ് ചാന്‍സലര്‍മാര്‍ അക്കാദമിക് സമൂഹത്തിനു മുമ്പില്‍ ഭാവികാലമാകെ തല കുമ്പിട്ടു നില്‍ക്കേണ്ടി വരുമെന്നും മന്ത്രി വിശദമാക്കി. രാജ്യം സ്വാതന്ത്ര്യാനന്തരം ആര്‍ജ്ജിച്ചു വരുന്ന സകല ഉന്നതവിദ്യാഭ്യാസ നേട്ടങ്ങളെയും ചവറ്റുകുട്ടയിലെറിയുകയെന്ന പ്രാകൃതപദ്ധതികളിലാണ് ബിജെപി ഭരണത്തിന്‍ കീഴില്‍ ആര്‍എസ്എസ്. മനുവാദത്തില്‍ ഊന്നിയ മതരാഷ്ട്രനിര്‍മ്മിതിയാണ് അവരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.



Tags: