അതിവേഗ റെയിൽപദ്ധതി: ഈവർഷം തന്നെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കും

റെയിൽപാത മാത്രമല്ല, പദ്ധതിയിൽ പുതിയ സർവീസ് റോഡുണ്ടാകും. അഞ്ച് ടൗൺഷിപ്പുകൾ വരും. 1457 രൂപ മുടക്കി നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താം.

Update: 2020-02-07 05:15 GMT

തിരുവനന്തപുരം: അതിവേഗ റെയിൽപദ്ധതിക്ക് ഈവർഷം തന്നെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. ആകാശ സർവെ പൂർത്തിയായി. ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ മൂന്നുവർഷം കൊണ്ട് നിർമാണം പൂർത്തീകരിക്കാനാകും. ഇത് കേരളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് വരുന്ന പദ്ധതിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

റെയിൽപാത മാത്രമല്ല, പദ്ധതിയിൽ പുതിയ സർവീസ് റോഡുണ്ടാകും. അഞ്ച് ടൗൺഷിപ്പുകൾ വരും. 1457 രൂപ മുടക്കി നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താം. 2024-25 വർഷത്തോടെ 67775 യാത്രക്കാരും 2051ൽ ഒരുലക്ഷത്തിലധികം യാത്രക്കാരുമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

10 സ്റ്റേഷനുകളാണുണ്ടാവുക എങ്കിലും 28 ഫീഡർ സ്റ്റേഷനുകളുണ്ടാകും. ഹ്രസ്വദൂര ട്രെയിനുകളുമുണ്ടാകും. രാത്രികാലങ്ങളിൽ ചരക്ക് കടത്തിനും വണ്ടികൾ കൊണ്ടുപോകുന്നതിനുള്ള റോറോ സർവീസും ഈ റെയിലിലുണ്ടാകും. ടിക്കറ്റ് ചാർജിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതരവരുമാനത്തിലൂടെ പ്രതീക്ഷിക്കുന്നു. നിർമാണവേളയിൽ 50,000 പേർക്കും സ്ഥിരമായി 10,000 പേർക്കും തൊഴിൽ ലഭിക്കും.

ഈ പദ്ധതിയിൽ മുതൽമുടക്കാൻ പല രാജ്യാന്തര ഏജൻസികളും രംഗത്തുവന്നിട്ടുണ്ട്. ടൗൺഷിപ്പുകളുടെ നിർമാണത്തിന് പല നിക്ഷേപകരും മുന്നോട്ടുവന്നിട്ടുണ്ട്. ജൈക്ക അടക്കമുള്ള ഏജൻസികളിൽ നിന്ന് ചുരുങ്ങിയ പലിശയ്ക്ക് 40- 50 വർഷത്തെ തിരിച്ചടവ് കാലയളവിനുള്ള സമയം ലഭിക്കും. ചർച്ച പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News