മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഉന്നതതലയോഗം ഇന്ന് പുരോഗതി വിലയിരുത്തും
ഫ്‌ളാറ്റുകള്‍ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ സ്‌നേഹില്‍കുമാര്‍ സിങ് തദ്ദേശമന്ത്രി എ സി മൊയ്തീനുമായി ഇന്ന് ചര്‍ച്ച നടത്തും. നിയമസഭയിലെ മന്ത്രിയുടെ ഓഫീസിൽ 11.30നാണ് ചര്‍ച്ച. ചീഫ് സെക്രട്ടറി ടോം ജോസ് യോഗത്തില്‍ പങ്കെടുക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, മരടില്‍ തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കേസിലെ പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ കൂട്ടുപ്രതിയായ ആര്‍കിടെക്റ്റ് കെ സി ജോര്‍ജിന് എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയിരുന്നത്. മരടിലെ ഫ്‌ളാറ്റ് നിര്‍മാതാവും ആല്‍ഫ വെഞ്ച്വേഴ്‌സിന്റെ ഡയറക്ടറുമായ പോള്‍ രാജിനൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കെ സി ജോര്‍ജിനെതിരായ കേസ്.