തലസ്ഥാനത്തെ മൂന്നു സോണുകളിലും വിപുലമായ പ്രതിരോധ നടപടികൾ
പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ജില്ലയിലെ മൂന്നു തീരദേശ സോണുകളിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്നാം സോണായ ഇടവ മുതല്‍ പെരുമാതുറ വരെയും രണ്ടാം സോണായ പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയും മൂന്നാം സോണായ വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയും പൊതുജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ നേരിട്ടു ലഭ്യമാക്കാന്‍ സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ് , കെപ്കോ തുടങ്ങിയവയുടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ എത്തും. തിരക്കൊഴിവാക്കുന്നതിനായി ഓരോ പ്രദേശത്തും പ്രത്യേകം സമയക്രമം നിശ്ചയിച്ചാകും വില്‍പ്പന.
പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനുമായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൊവിഡിന് പുറമെയുള്ള രോഗങ്ങളുടെ ചികിത്സ പരമാവധി വീടുകളില്‍ ലഭ്യമാക്കാന്‍ ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ വേണ്ട നടപടികളും ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് സാമൂഹിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ ഉറപ്പുവരുത്തുന്നതിനായി വിപുലമായ ബോധവത്ക്കരണവും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
