മാധ്യമങ്ങളോട് സംസാരിക്കരുത്; രഹ്ന ഫാത്തിമയെ വിലക്കി കോടതി

രഹ്ന സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുക്കറി ഷോ വീഡിയോ മത സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വം ചെയ്തതാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.

Update: 2020-11-24 11:51 GMT

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയോട് മാധ്യമങ്ങളിലൂടെയുളള അഭിപ്രായപ്രകടനങ്ങള്‍ നിര്‍ത്താന്‍ ഹൈക്കോടതി നിര്‍ദേശം. 2018 ല്‍ രഹ്ന സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസ് കോടതിയില്‍ നിലനില്‍ക്കെ, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ച് നല്‍കിയ ഹരജിയിലാണ് നിര്‍ദേശം.

'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ രഹ്ന സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുക്കറി ഷോ വീഡിയോ മത സ്പര്‍ദ്ധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വ്വം ചെയ്തതാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. കേസിന്റെ വിചാരണ കഴിയുന്നതുവരെ നേരിട്ടോ, അല്ലാതെയോ, മറ്റ് ദൃശ്യമാധ്യമങ്ങള്‍ വഴിയോ അഭിപ്രായങ്ങള്‍ പുറത്തുവിടരുതെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വരുന്ന മൂന്ന് മാസം ആഴ്ചയില്‍ രണ്ടു ദിവസം വീതം പത്തനംതിട്ട പോലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഒപ്പിടാനും കോടതി ഉത്തരവിൽ പറയുന്നു. ശേഷമുള്ള മൂന്ന് മാസങ്ങളില്‍ ആഴ്ചയില്‍ ഓരോ ദിവസവും ഹാജരാകണം. ആവശ്യമെന്ന് തോന്നിയാല്‍ വീഡിയോ നീക്കം ചെയ്യാമെന്നും കോടതി ഉത്തരവിലുണ്ട്.