ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റാന്‍ നിര്‍ദ്ദേശം

എറണാകുളം ജില്ലയില്‍ കൊമ്പനാട്, വേങ്ങൂര്‍, നേര്യമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കടവൂര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

Update: 2020-08-03 10:03 GMT

കൊച്ചി: എറണാകുളം ജില്ലയിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ എസ് സുഹാസ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്കുകളുടെ ചുമതലകളുള്ള ഡപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിശക്തമായ മഴയുടെ പ്രവചനം മുന്നില്‍ കണ്ട് ഏഴാം തീയതി വരെ ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരെയുമാണ് മാറ്റുന്നത്. ജനങ്ങളെ സുരക്ഷിതമായ ബന്ധുവീടുകളിലേക്ക് താമസം മാറ്റാനാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. അതിനു കഴിയാത്തവര്‍ക്കായി ക്യാംപുകള്‍ തുറക്കാനും നിര്‍ദ്ദേശിച്ചു.

പഞ്ചായത്തുകളിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനോട് ജാഗ്രത പുലര്‍ത്താനും ആവശ്യപ്പെട്ടു. ജില്ലയില്‍ കുന്നത്തുനാട് താലൂക്കിലെ കൊമ്പനാട്, വേങ്ങൂര്‍, കോതമംഗലം താലൂക്കിലെ നേര്യമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കടവൂര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ താലൂക്കിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജീവമാക്കാനും. ജില്ലാ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രത്തില്‍ നിന്നുള്ള മുന്നറിയിപ്പുകളെല്ലാം ജനങ്ങളെ കൃത്യ സമയത്തു തന്നെ അറിയിക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു. 

Tags:    

Similar News