കനത്ത മഴ: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകി; കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശന പെരുമഴ,വിശദീകരണവുമായി കലക്ടര്‍

കനത്ത മഴ പുലര്‍ച്ചെ മുതല്‍ തന്നെ പെയ്യാന്‍ തുടങ്ങിയിട്ടും അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെതിരെ പ്രതിഷേധവുമായി കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശന പെരുമഴയുമായി രക്ഷിതാക്കള്‍ അടക്കമുള്ള വര്‍ പോസ്റ്റിട്ടതോടെയാണ് വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തിയത്

Update: 2022-08-04 04:05 GMT

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെതിരെ ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശനത്തിന്റെ പെരുമഴ. ഇതേ തുടര്‍ന്ന് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെതിരെ വിശദീകരണവുമായി കലക്ടര്‍ രംഗത്ത്.

കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലെയും ജില്ലയില്‍ ദുരാതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കുമാണ് ആദ്യം ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നത്.മറ്റിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ലെന്് വ്യക്തമായതോടെ രാവിലെ ഏഴു മുതല്‍ തന്നെ എത്തിയ സ്‌കൂള്‍ ബസുകളിലും മറ്റു വാഹനങ്ങളിലും സ്വകാര്യ ബസുകളിലുമായി കനത്ത മഴയിലും വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് അയച്ചിരുന്നു.

എന്നാല്‍ മഴ വീണ്ടും കനത്തതോടെ രാവിലെ എട്ടരയോടെയാണ് എറണാകുളം ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.ഇതോടെയാണ് കനത്ത മഴ പുലര്‍ച്ചെ മുതല്‍ തന്നെ പെയ്യാന്‍ തുടങ്ങിയിട്ടും അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെതിരെ പ്രതിഷേധവുമായി കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ വിമര്‍ശന പെരുമഴയുമായി രക്ഷിതാക്കള്‍ അടക്കമുള്ള ആളുകള്‍ പോസ്റ്റിട്ടത്.

വൈകി അവധി പ്രഖ്യാപിച്ചത് സ്‌കൂളുകള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നാണ് പ്രധാന വിമര്‍ശനം. വിമര്‍ശനം കടുത്തതോടെയാണ് ഇതിന് വിശദീകരണവുമായി കലക്ടര്‍ രംഗത്തെത്തിയത്.രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചതെന്നും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നുമായിരുന്നു കലക്ടറുടെ മറുപടി.

Tags:    

Similar News