ഭരണഘടനയെ വെല്ലുവിളിച്ച ജസ്റ്റിസ് ചിദംബരേഷിന് തുടരാന്‍ അര്‍ഹതയില്ല: എസ്ഡിപിഐ

ബ്രാഹ്മണിസത്തെ പുകഴ്ത്തിയും സംവരണത്തിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തും തികച്ചും വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നു ജസ്റ്റിസിന്റെ കൊച്ചിയിലെ പ്രസംഗം. ബ്രാഹ്മണര്‍ക്ക് മറ്റുള്ളവര്‍ക്കില്ലാത്ത സവിശേഷതകളുണ്ടെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം പ്രസംഗം ആരംഭിക്കുന്നതുതന്നെ.

Update: 2019-07-24 12:47 GMT

കോഴിക്കോട്: ഭരണഘടനാ പദവിയിലിരുന്ന് ഭരണഘടനയെത്തന്നെ വെല്ലുവിളിച്ച ജസ്റ്റിസ് ചിദംബരേഷിന് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ബ്രാഹ്മണിസത്തെ പുകഴ്ത്തിയും സംവരണത്തിനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തും തികച്ചും വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതായിരുന്നു ജസ്റ്റിസിന്റെ കൊച്ചിയിലെ പ്രസംഗം. ബ്രാഹ്മണര്‍ക്ക് മറ്റുള്ളവര്‍ക്കില്ലാത്ത സവിശേഷതകളുണ്ടെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം പ്രസംഗം ആരംഭിക്കുന്നതുതന്നെ. ഇത് മനുസ്മൃതിയുടെ വാദമാണ്.

ജസ്റ്റിസ് നീതി നടപ്പാക്കേണ്ടത് ഇന്ത്യന്‍ ഭരണഘടന അനുസരിച്ചാണ്. രാജ്യത്തെ പൗരന്‍മാരില്‍ വിവേചനം പാടില്ലെന്നു ഭരണഘടന അനുശാസിക്കുമ്പോള്‍ ബ്രാഹ്മണര്‍ക്ക് പ്രത്യേക ജന്‍മാവകാശം കല്‍പ്പിക്കുന്ന ജസ്റ്റിസ് ഭരണഘടനയെ നിഷേധിച്ചിരിക്കുകയാണ്. പൗരന്‍മാര്‍ക്ക് നീതി ഉറപ്പാക്കേണ്ട ഭരണഘടനാ ഉത്തരവാദിത്വമുള്ള ഒരാള്‍ വംശീയമായ ഇത്തരം പ്രസ്താവനകളിലൂടെ നീതിപൂര്‍വം പെരുമാറാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ മുമ്പില്‍ വരുന്ന കേസില്‍ സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം സ്വയം രാജിവച്ച് ഭരണഘടനാ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും മജീദ് ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

Tags: