ഹാഥ്റസ്: ഒക്ടോബർ 10ന് വിമൻ ജസ്റ്റിസ് യോഗിയെ വിചാരണ ചെയ്ത് കത്തുകളയക്കും

സംഘപരിവാറിൻെറ സ്ത്രീവിരുദ്ധ സവർണ പ്രത്യയ ശാസ്ത്രത്തിൻെറ പിൻബലമുള്ള ബിജെപി സർക്കാരിൻെറ തനതുമുഖമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്

Update: 2020-10-08 15:00 GMT

കോഴിക്കോട്: ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സവർണ ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന യുപി സർക്കാറിനെതിരേ സംസ്ഥാനത്തുടനീളമുള്ള പോസ്റ്റോഫീസുകളിൽ നിന്ന് ദേശീയ തപാൽ ദിനത്തിൽ പ്രതിഷേധക്കത്തുകൾ അയക്കുമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു.

മുഖ്യമന്ത്രി യോഗിയെ വിചാരണ ചെയ്ത്കൊണ്ടുള്ള കത്തുകളാണ് അയക്കുക. ബിജെപിയുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ദലിത് വംശഹത്യയും സ്ത്രീ പീഡനങ്ങളും പൂർവാധികം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഴ്ചകളുടെ വ്യത്യാസത്തിൽ യുപിയിൽ ആറോളം പെൺകുട്ടികളാണ് ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടത്.

സംഘപരിവാറിൻെറ സ്ത്രീവിരുദ്ധ സവർണ പ്രത്യയ ശാസ്ത്രത്തിൻെറ പിൻബലമുള്ള ബിജെപി സർക്കാരിൻെറ തനതുമുഖമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരിൽ സ്ത്രീ മുന്നേറ്റത്തിന് വിമൻ ജസ്റ്റിസ് നേതൃത്വം കൊടുക്കുമെന്ന് വാർത്താകുറിപ്പിൽ ജബീന ഇർഷാദ് സൂചിപ്പിച്ചു.