മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്കു നഗരസഭയില്‍ ജോലി നല്‍കി

ശുചീകരണവിഭാഗത്തില്‍ ദിവസം 650 രൂപ വേതനം ലഭിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്.

Update: 2019-12-03 09:09 GMT

തിരുവനന്തപുരം: പട്ടിണി സഹിക്കാന്‍ കഴിയാതെ നാലുമക്കളെ ശിശുക്ഷേമ സമിതിക്കു കൈമാറിയ അമ്മയ്ക്കു ജോലി നല്‍കി. തിരുവനന്തപുരം നഗരസഭയിലാണ് താല്‍ക്കാലിക ജോലി നല്‍കിയത്. ഇതുസംബന്ധിച്ച ഉത്തരവ് മേയര്‍ കെ ശ്രീകുമാര്‍ മഹിളാമന്ദിരത്തിലെത്തി യുവതിക്ക് കൈമാറി. ശുചീകരണവിഭാഗത്തില്‍ ദിവസം 650 രൂപ വേതനം ലഭിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്. അമ്മയ്ക്കു തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനു മുന്‍കൈയെടുക്കുമെന്നും മേയര്‍ അറിയിച്ചു. നഗരസഭയില്‍ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്‌ളാറ്റുകളിലൊന്നു കുടുംബത്തിനു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നു മേയര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്കു കൈമാറിയത്. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഒരു കുട്ടി മണ്ണ് വാരിത്തിന്നുന്നതുകണ്ടു സഹിക്കാന്‍ കഴിയാതെയാണ് മക്കളെ കൈമാറുന്നതെന്ന് ശിശുക്ഷേമസമിതിക്കു നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് ജോലിയും ഫ്‌ളാറ്റും നല്‍കുമെന്ന വാഗ്ദാനവുമായി നഗരസഭാ മേയര്‍ രംഗത്തെത്തിയത്.  

Tags:    

Similar News