സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ കടകളിൽ കൂടുതൽ പരിശോധന നടത്തും. കഴിഞ്ഞ വർഷം ഒരേ സമയം 64 ജ്വല്ലറികളിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു.

Update: 2020-07-30 12:15 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് തടയാൻ സംസ്ഥാനത്തെ ജി.എസ്.ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്താൻ തീരുമാനം. സ്വർണക്കടത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകും. അഞ്ചുകോടിരൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

നികുതിവെട്ടിപ്പ് തടയാൻ സ്വർണത്തിനും ഇ-വേ ബിൽ ഏർപ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ജി.എസ്.ടി കൗൺസിൽ തീരുമാനം വൈകുന്ന സാഹചര്യത്തിൽ മറ്റുനടപടികളുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എൻഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തിപ്പെടുത്താൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനെ ജോയിന്റ് കമ്മീഷണർ പദവിയിൽ നിയമിക്കും. കടത്തിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്നതിനുള്ള ഉത്തരവ് ഉടനിറങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ കടകളിൽ കൂടുതൽ പരിശോധന നടത്തും. കഴിഞ്ഞ വർഷം ഒരേ സമയം 64 ജ്വല്ലറികളിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. ജി.എസ്.ടി നിയമത്തിലെ 129ാം വകുപ്പ് പ്രകാരം സ്വർണത്തിന്റെ നികുതിവെട്ടിപ്പ് കണ്ടുപിടിച്ചാൽ നികുതിയും തുല്യതുക പിഴയും അടച്ചാൽ സ്വർണം വിട്ടുകൊടുക്കണം. 130ാം വകുപ്പനുസരിച്ച് നോട്ടീസ് നൽകിയാൽ സ്വർണം കണ്ടുകെട്ടാനാകും. എന്നാൽ 129 പ്രകാരം നോട്ടീസ് നൽകിയതിനുശേഷമേ 130 പ്രകാരം നോട്ടീസ് നൽകാവൂ എന്ന് ഹൈക്കോടതിവിധിയുള്ളതാണ് തടസമെന്നും തോമസ് ഐസക് പറഞ്ഞു. ഇതിൽ വ്യക്തതയ്ക്കായി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: