പാലായില്‍ മാണി സി കാപ്പനെതിരേ പ്രതിഷേധവുമായി എന്‍സിപിയിലെ ഒരുവിഭാഗം

Update: 2021-02-13 08:29 GMT

കോട്ടയം: മുന്നണി മാറ്റം പ്രഖ്യാപിച്ച മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്കെതിരേ പ്രതിഷേധവുമായി പാലായില്‍ ഒരുവിഭാഗം എന്‍സിപി പ്രവര്‍ത്തകര്‍. തങ്ങള്‍ വിജയിപ്പിച്ച എംഎല്‍എ മുന്നണി വിട്ട് പാലായിലെ വോട്ടര്‍മാരെ വഞ്ചിച്ചെന്നാരോപിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നേതാക്കളായ ടി വി ബേബി, കാണക്കാരി അരവിന്ദാക്ഷന്‍, സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍, മുന്‍ പാലാ ബ്ലോക്ക് പ്രസിഡന്റ് ബെന്നി മൈലാടൂര്‍, ജോസ് കുറ്റിയാനിമറ്റം, പി ഒ രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ കാപ്പനെതിരായ പ്രകടനത്തിന് അണിനിരന്നു. കാപ്പന്‍ മാത്രമേ എന്‍സിപി വിട്ടുപോയിട്ടുള്ളുവെന്നും നേതാക്കളും പ്രവര്‍ത്തകരും എന്‍സിപിയിലുണ്ടെന്നുമാണ് നേതാക്കളുടെ അവകാശവാദം.

ഡല്‍ഹിയില്‍നിന്ന് തിരികെയെത്തിയശേഷം രാവിലെയാണ് എല്‍ഡിഎഫ് വിട്ടെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എല്‍ഡിഎഫ് വന്‍ നീതികേട് കാണിച്ചു. യുഡിഎഫില്‍ ഘടകകക്ഷിയായി ചേരും. പുതിയ പാര്‍ട്ടിയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യില്‍ ഉറപ്പായും പങ്കെടുക്കും. പാലായിലെ ജനങ്ങള്‍ക്ക് എന്നെ അറിയാം. പാലായില്‍ വീണ്ടും വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിക്കും,- മാണി സി കാപ്പന്‍ വ്യക്തമാക്കി. കാപ്പന്‍ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരുവിഭാഗം പരസ്യമായ പ്രതിഷേധവുമായി രംഗത്തുവന്നത്.

Tags: