ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും
പദവിയിലിരിക്കെ നിരന്തരമായ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം തേടും.
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും. വകുപ്പുതല അന്വേഷണത്തെ തുടർന്നാണ് നടപടി. നിലവിൽ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയാണ്. അടുത്തിടെ ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താൻ തീരുമാനിക്കുന്നത്. മെയ് 31ന് വിരമിക്കാനിരിക്കെയാണ് നടപടി. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പദവിയിലിരിക്കെ നിരന്തരമായ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. ഇത് സംബന്ധിച്ച ശിപാർശ സംസ്ഥാനം കേന്ദ്രത്തിനു കൈമാറി. ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം തേടും.
സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയാണ് ജേക്കബ് തോമസ്. സർവീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയെന്ന് അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം' എഴുതിയത് സർവീസ് ചട്ടം ലംഘിച്ചാണെന്ന് മൂന്നംഗ അന്വേഷണസമിതി സർക്കാരിന് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.
തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നതായി കണ്ടെത്തിയതിന്റെ പേരിൽ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ആറുതവണ നീട്ടുകയും ചെയ്തു. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാണ് അദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചത്.