റേഷന്‍ മുന്‍ഗണനാപ്പട്ടിക: അനര്‍ഹരെ നീക്കാൻ നടപടി തുടങ്ങി

അനര്‍ഹരായവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ അര ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താനാണ് നീക്കം.

Update: 2020-07-14 09:30 GMT

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ നിന്നും അനര്‍ഹരെ നീക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. അനര്‍ഹരായവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ അര ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താനാണ് നീക്കം.

അന്ത്യോദയ അന്നയോജന(മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കും. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ മുന്‍ഗണനപ്പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ അപേക്ഷ നല്‍കണം. അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സപ്ലൈ ഓഫീസുകളുടെ ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ അയയ്ക്കാം. അല്ലെങ്കില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്കു മുന്‍പില്‍ സ്ഥാപിച്ച പെട്ടികളില്‍ നിക്ഷേപിക്കാം.

പിടിക്കപ്പെടുന്നത് ഇവര്‍

കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല-സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആയിരം ചതുരശ്രയടിക്ക് മുകളിലുള്ള വീടോ ഫ്‌ളാറ്റോ സ്വന്തമായുള്ളവര്‍, നാലു ചക്രവാഹന ഉടമകള്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായുള്ളവര്‍, ആദായ നികുതി അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ അധികമുള്ളവര്‍(പ്രവാസികള്‍ക്കും ബാധകം).

Tags:    

Similar News