ആരാധനാലയങ്ങൾക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും കൈവശഭൂമി നിബന്ധനകളോടെ പതിച്ചുനൽകും
ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും പരമാവധി ഒരേക്കർ വരെ നൽകും. ജീവകാരുണ്യസ്ഥാപനങ്ങൾക്ക് 50 സെന്റുവരെയും, ക്ലബ്ബുകൾ ഒഴികെയുള്ള കലാ, കായിക, സാംസ്‌കാരിക സംഘടനകൾക്കും വായനശാലകൾക്കും 10 സെന്റുവരെയും നൽകും.
തിരുവനന്തപുരം: ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും മറ്റും മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകുന്നത് സംബന്ധിച്ച ഉത്തരവിറങ്ങി. നിബന്ധനകൾക്ക് വിധേയമായാണ് പതിച്ചു നൽകുക.
ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും പരമാവധി ഒരേക്കർ വരെ നൽകും. ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് 50 സെന്റുവരെയും ക്ലബ്ബുകൾ ഒഴികെയുള്ള കലാ, കായിക, സാംസ്‌കാരിക സംഘടനകൾക്കും വായനശാലകൾക്കും 10 സെന്റുവരെയും നൽകും. ഈ സ്ഥാപനങ്ങൾ ഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിൽ 15 സെന്റും 1500 ചതുരശ്രയടി വരെ തറ വിസ്തീർണമുള്ള കെട്ടിടവും ക്രമവത്കരിച്ചു നൽകും.
ഇത്തരം സ്ഥാപനങ്ങളുടെ ഭൂമി ക്രമവത്കരിച്ചുനൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഉത്തരവ് ഇറങ്ങിയിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ട പ്രകാരമുള്ള വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്.
പതിച്ചുനൽകുന്ന ഭൂമിയുടെ പരമാവധി പരിധി പറഞ്ഞിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ നടത്തിപ്പിന് അത്യാവശ്യംവേണ്ട ഭൂമിയേ നൽകൂ. ഇപ്പോഴും പ്രവർത്തിക്കുന്നവയും വരവുചെലവ് കണക്കുകൾ കൃത്യമായി പാസാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കേ ഇളവിന് അർഹതയുള്ളൂ. ഈ സ്ഥാപനങ്ങൾക്ക് കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യമുണ്ടാകണം.
നഗരപരിധിക്കുള്ളിലെ പ്രധാന സ്ഥലങ്ങൾ പതിച്ചുനൽകില്ല. പാട്ടവ്യവസ്ഥയിൽ നൽകിയ ഭൂമിയും പതിച്ചുനൽകില്ല. അവയുടെ പാട്ടം പുതുക്കും. പതിച്ചുനൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് കൈമാറാൻ കഴിയില്ല. ഇവിടെ വാണിജ്യാവശ്യങ്ങൾക്കുള്ള നിർമിതിയും അനുവദിക്കില്ല.
