കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സർക്കാർ മാർഗനിർദേശങ്ങൾ തയാറാക്കി
വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വീസ കാലാവധി പൂർത്തിയായവർ, കോഴ്സുകൾ പൂർത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവർ, ജയിൽ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെയാണ് മടങ്ങിയെത്തുന്ന പ്രവാസികളുടെ മുൻഗണനാക്രമം.
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സർക്കാർ മാർഗനിർദേശങ്ങൾ തയാറാക്കി. വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വീസ കാലാവധി പൂർത്തിയായവർ, കോഴ്സുകൾ പൂർത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവർ, ജയിൽ മോചിതർ, മറ്റുള്ളവർ എന്നിങ്ങനെയാണ് മടങ്ങിയെത്തുന്ന പ്രവാസികളുടെ മുൻഗണനാക്രമം.
വിമാനത്താവളങ്ങളിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ക്വാറൻ്റൈൻ സെന്ററിലേക്കോ കൊവിഡ് ആശുപത്രിയിലേക്കോ മാറ്റും. ലഗേജ് ഉൾപ്പെടെ ഈ സെന്ററുകളിൽ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവർ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
സ്വീകരിക്കാൻ വിമാനത്താവളങ്ങളിലെത്താൻ ബന്ധുക്കൾക്ക് അനുവാദമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ആവശ്യമുള്ളവർക്ക് സ്വന്തം ചെലവിൽ ഹോട്ടലുകളിലും റിസോർട്ടുകളിലും ക്വാറൻ്റൈൻ ചെയ്യാം.
തിരികെയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ നോർക്ക സൈറ്റിൽ റജിസ്റ്റർ ചെയ്യണം. എന്നാൽ ഈ രജിസ്ട്രേഷൻ കൊണ്ട് ടിക്കറ്റ് ബുക്കിങ്ങിൽ മുൻഗണന ലഭിക്കില്ല. സൈറ്റ് നിർമാണ ഘട്ടത്തിലാണ്. കേന്ദ്രാനുമതി ലഭിച്ചാലുടൻ വെബ്സൈറ്റ് പ്രവർത്തനം ആരംഭിക്കും. മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.
