പരിസ്ഥിതിദിനം: വനംവകുപ്പ് 64 ലക്ഷം തൈകള്‍ വിതരണം ചെയ്യും

ഇത്തവണ 83 ഇനത്തില്‍ പെട്ട 64 ലക്ഷം തൈകളാണ് വിതരണം ചെയ്യുക. ഇവയില്‍ 44.24 ശതമാനം ഫലവൃക്ഷങ്ങളും 10.55 ശതമാനം അലങ്കാരസസ്യങ്ങളും 17.56 ശതമാനം തടികളായി ഉപയോഗിക്കാന്‍ പറ്റുന്നതും 15.79 ശതമാനം ഔഷധസസ്യങ്ങളും 11.86 ശതമാനം മണ്ണ്, ജലം, നദീ-കടല്‍ത്തീര സംരക്ഷണത്തിനുള്ളതുമാണ്.

Update: 2019-06-04 06:34 GMT

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനമായ നാളെ സംസ്ഥാനത്തൊട്ടാകെ വനംവകുപ്പ് 64 ലക്ഷം തൈകള്‍ വിതരണം ചെയ്യും.  ലോകപരിസ്ഥിതിദിനാചരണ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ നാളെ വൈകീട്ട് മൂന്നിന് നിര്‍വഹിക്കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു.

ഇത്തവണ 83 ഇനത്തില്‍ പെട്ട 64 ലക്ഷം തൈകളാണ് വിതരണം ചെയ്യുക. ഇവയില്‍ 44.24 ശതമാനം ഫലവൃക്ഷങ്ങളും 10.55 ശതമാനം അലങ്കാരസസ്യങ്ങളും 17.56 ശതമാനം തടികളായി ഉപയോഗിക്കാന്‍ പറ്റുന്നതും 15.79 ശതമാനം ഔഷധസസ്യങ്ങളും 11.86 ശതമാനം മണ്ണ്, ജലം, നദീ-കടല്‍ത്തീര സംരക്ഷണത്തിനായുമുള്ളതാണ്. സംസ്ഥാനത്തെ 97 നഴ്‌സറികളിലായാണ് ഇവ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ അന്നേ ദിവസം വിവിധ സര്‍ക്കാര്‍ സ്ഥലങ്ങളില്‍ വനംവകുപ്പ് ഒറ്റക്കും സംയുക്തമായും ഒരു വര്‍ഷം പ്രായമുള്ള 3.2ലക്ഷം വലിയ ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും.

പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ മാട്ടുമ്മലില്‍ കായല്‍ തീരത്ത് 10000 കണ്ടല്‍ തൈകളും പൊന്നാനിയിലെ തീരപ്രദേശങ്ങളില്‍ 14000 കാറ്റാടി തൈകളും നട്ടുപിടിപ്പിക്കും. കണ്ണൂര്‍ ജില്ലയിലെ ഏഴിമല നാവിക അക്കാദമിയുടെ സ്ഥലത്ത് 30000 കാറ്റാടി തൈകള്‍ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, പരസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലയില്‍പ്പെട്ടവര്‍ക്കും പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷതൈകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. .മരങ്ങളുടെ തുടര്‍ പരിപാലനം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലേതു പോലെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

2016 -17 വര്‍ഷം വിതരണം ചെയ്തതില്‍ 55 ശതമാനം തൈകളും 17-18 വര്‍ഷം വിതരണം ചെയ്തതില്‍ 63 ലക്ഷം തൈകളും അതിജീവിച്ചതായി പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്ന് 2025 ഓടെ അക്കേഷ്യ മരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നും അത്തരം മരങ്ങളെ പൂര്‍ണമായും ഒഴിവാക്കി നാടന്‍ മരങ്ങളും ചെടികളുമാണ് ഇത്തവണ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിപുലമായ ആഘോഷപരിപാടികളാണ് പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വനം വന്യജീവി, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റും കേരളസംസ്ഥാന ജൈവവൈവിധ്യബോര്‍ഡും സംയുക്തമായാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനചടങ്ങിന് മുന്നോടിയായി വനംവകുപ്പ് ആസ്ഥാനത്ത് മുഖ്യമന്ത്രിയും വനം മന്ത്രിയും വൃക്ഷത്തൈകള്‍ നടും. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വനംവകുപ്പ് എല്ലാ ജില്ലകളിലും ജില്ലാതല ഉദ്ഘാടനവും വിവിധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Tags:    

Similar News