സംസ്ഥാനത്തെ 14 നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി

മണലെടുക്കാമെന്നു കണ്ടെത്തിയ 14 നദികളില്‍ ഭാരതപ്പുഴയുടെ കൈവഴിയടക്കമുള്ള 12 നദികളിലെ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.

Update: 2020-06-20 07:00 GMT

തിരുവനനന്തപുരം: സംസ്ഥാനത്തെ 14 നദികളില്‍നിന്നു വീണ്ടും മണലെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ആദ്യഘട്ടത്തില്‍ സാന്‍ഡ് ഓഡിറ്റിങ് നടത്തിയ 26 നദികളില്‍ 14 എണ്ണത്തില്‍ നിന്നു മണല്‍ നീക്കം ആരംഭിക്കാമെന്നാണ് റിപ്പോര്‍ട്ട്. 12 നദികളില്‍ ആവശ്യത്തിനു മണല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മണലെടുക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് ഓഡിറ്റിങിനു നേതൃത്വം നല്‍കിയ റിവര്‍ മാനേജ്‌മെന്റ് അഥോറിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പ (പത്തനംതിട്ട), പെരിയാര്‍(ഇടുക്കി, എറണാകുളം), മൂവാറ്റുപുഴയാര്‍ (എറണാകുളം, കോട്ടയം), ചാലിയാര്‍(മലപ്പുറം, കോഴിക്കോട്), ഭാരതപ്പുഴ ഒന്നാം സ്‌ട്രെച്ച് (പാലക്കാട്), ഭാരതപ്പുഴ മൂന്നാം സ്‌ട്രെച്ച് (മലപ്പുറം, പാലക്കാട്), ഉപ്പളപുഴ, ഷിറിയപ്പുഴ (രണ്ടും കാസര്‍കോട്), മയ്യഴിപ്പുഴ, വളപട്ടണം പുഴ(രണ്ടും കണ്ണൂര്‍), അച്ചന്‍കോവിലാര്‍(പത്തനംതിട്ട), കടലുണ്ടിപ്പുഴ(മലപ്പുറം), പെരുവമ്പ്ര, ചന്ദ്രഗിരിപ്പുഴ(രണ്ടും കാസര്‍കോട്)എന്നീ നദികളിലെ മണലെടുപ്പിനാണ് അനുമതി. മണലെടുക്കാമെന്നു കണ്ടെത്തിയ 14 നദികളില്‍ ഭാരതപ്പുഴയുടെ കൈവഴിയടക്കമുള്ള 12 നദികളിലെ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഇവിടങ്ങളില്‍ മണലെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റു രണ്ടു നദികളിലെ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരുന്നു. അംഗീകരിക്കുന്ന മുറയ്ക്കു കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കും. അനുമതി ലഭിച്ച നദികളില്‍ നിന്നു മണല്‍ വാരാനുള്ള മൈനിങ് പ്ലാന്‍ തയാറാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനാണു ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയത്. ഒന്നിലേറെ ജില്ലകളിലൂടെ ഒഴുകുന്ന നദികളാണെങ്കില്‍ ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാര്‍ മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി നേടണം. പാരിസ്ഥിതിക അനുമതി നേടാതെ മണല്‍ വാരിയാല്‍ ഹരിത ട്രൈബ്യൂണല്‍ ചുമത്തുന്ന പിഴ നേരിടേണ്ടി വരും. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും കലക്ടര്‍മാര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഓരോ കടവിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനാകും മണല്‍ വാരാന്‍ അനുമതി നല്‍കുക. ഇവരാകും ഇതിനാവശ്യമായ കരാര്‍ നല്‍കുക. മറ്റു നദികളിലെ സാന്‍ഡ് ഓഡിറ്റിങ് റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും. റിപ്പോര്‍ട്ട് വ്യവസ്ഥകള്‍ അനുസരിച്ചു രണ്ടോ മൂന്നോ ഘട്ടമായി ഇവയ്ക്കും അനുമതി നല്‍കും. രണ്ടാഴ്ച മുമ്പു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തെ 44 നദികളിലെയും മണല്‍ വാരുന്നതിനായി സാന്‍ഡ് ഓഡിറ്റിങ് നടത്താന്‍ അനുമതി നല്‍കിയിരുന്നു. നദികളിലെ ഒഴുക്കു സുഗമമാക്കാനാണു നടപടി. കഴിഞ്ഞ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞ ചെളിയും മണലും നീക്കം ചെയ്യുന്നതു സംബന്ധിച്ചു വനം വകുപ്പും സര്‍ക്കാരും തമ്മില്‍ നിയമപ്രശ്‌നം ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണു പമ്പയില്‍ നിന്നു മണല്‍ നീക്കാമെന്ന സാന്‍ഡ് ഓഡിറ്റിങ് റിപ്പോര്‍ട്ട് വന്നത്. പമ്പയില്‍ നിന്നു മണലെടുക്കാനുള്ള മൈനിങ് പ്ലാന്‍ തയാറാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകരിച്ച ഏജന്‍സിയെ നിയോഗിക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ട് അടക്കം നേടുന്നതിനാവശ്യമായ ക്രമീകരണം ഒരുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Tags: