സിപിഐയുടെ എതിർപ്പ് മറികടന്ന് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സർക്കാരിൻ്റെ പച്ചക്കൊടി
അതിരപ്പള്ളി പദ്ധതി എൽഡിഎഫ് നയത്തിനെതിരാണെന്നും നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് വ്യക്തമാക്കി. തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് മറികടന്ന് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് സർക്കാരിൻ്റെ പച്ചക്കൊടി. പദ്ധതിയുമായി മുന്നോട്ടുപോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. എന്നാൽ, അതിരപ്പള്ളി പദ്ധതി എൽഡിഎഫ് നയത്തിനെതിരാണെന്നും നടപ്പാക്കാനുള്ള നീക്കം ചെറുക്കുമെന്നും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് വ്യക്തമാക്കി. അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
അതേസമയം, കെഎസ്ഇബിക്ക് എന്‍ഒസി നല്‍കിയതില്‍ കൃത്യമായ മറുപടി നല്‍കാതെ വൈദ്യുതി മന്ത്രി എം എം മണി ഒഴിഞ്ഞുമാറി. എതിർപ്പ് നിലനിൽക്കുന്നതിനാൽ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി 2018ൽ മന്ത്രി എം എം മണി നിയമസഭയിൽ പ്രഖ്യാപിച്ചതായിരുന്നു. പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയിട്ട് 41 വർഷമായി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റർ മുകളിലും വാഴച്ചാലിന് 400 മുകളിലുമാണ് നിർദിഷ്ട അണക്കെട്ട്. നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ വീണ്ടും പാരിസ്ഥിതിക അനുമതി ലഭിക്കേണ്ടതുണ്ട്. നേരത്തേ ലഭിച്ച വനം വകുപ്പിന്റെയും പരിസ്ഥിതി വകുപ്പിനെയും അനുമതിയുടെ സമയം 2017ൽ കഴിഞ്ഞിരുന്നു. വീണ്ടും നിർദ്ദേശം സമർപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിൻെ എൻഒസി വേണമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടത്. തുടർന്നാണ് സർക്കാർ എൻഒസി നൽകിയത്.
അതേസമയം, അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം എൽഡിഎഫ് നയത്തിനെതിരാണെന്ന് എഐവൈഎഫ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയതായുള്ള വാർത്തകൾ പുറത്തു വന്നിരിക്കുന്നു. ഇത് എൽഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്.
പദ്ധതിയെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടക്കുകയും ആ പദ്ധതി പരിസ്ഥിതിക്ക് എതിരാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. അതിരപ്പള്ളിയുടെ സമ്പന്നമായ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും തകർക്കുന്ന പദ്ധതിയാണിത്.ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ആർ സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പറഞ്ഞു.
അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. തീരുമാനത്തെ യുഡിഎഫ് ശക്തമായി നേരിടും. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ജനവഞ്ചനയാണ്. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷ് രംഗത്തുവന്നു. പദ്ധതിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ പ്രകൃതി ദുരന്തം അടിച്ചേല്‍പിക്കുകയാണെന്ന് അദദ്ദേഹം ആരോപിച്ചു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടുപോകാനാവില്ല സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നതായി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ മുൻ കെപിസിസി പ്രസിഡൻ്റ് വി എം സുധീരൻ ചൂണ്ടിക്കാട്ടി. മാറിമാറിവന്ന സര്‍ക്കാരുകളുടെകാലത്ത് ഈ പദ്ധതിയ്ക്കായി ശ്രമങ്ങള്‍ നടന്നെങ്കിലും ശക്തമായ ജനപ്രതിഷേധത്തെ തുടര്‍ന്ന് അതില്‍നിന്നെല്ലാം പിന്നോട്ടുപോയി. മഹാപ്രളയത്തില്‍നിന്നും പിന്നീടുണ്ടായ അതിഗുരുതരമായ പ്രകൃതി ദുരന്തങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പാരിസ്ഥിതിക സംരക്ഷണത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടിട്ടും അതെല്ലാം തള്ളിക്കളഞ്ഞ് പരിസ്ഥിതിയെ പാടെതകര്‍ക്കുന്നതും ജനങ്ങള്‍ക്ക് ദ്രോഹകരവുമായ അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന് യാതൊരുന്യായീകരണവുമില്ല. ജനതാല്‍പര്യമല്ല; മറിച്ച് സര്‍ക്കാരിലെ നിര്‍മ്മാണലോബിയുടെയും കോണ്‍ട്രാക്ടര്‍മാരുടെയും താല്‍പര്യം സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നത് വ്യക്തമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.

