നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയെന്ന് സ്വപ്നയുടെ മൊഴി

സ്വർണക്കടത്തിന് അറ്റാഷെക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചതിന് പിന്നാലെയാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപ്നയുടെ മൊഴി.

Update: 2020-07-25 06:00 GMT

തിരുവനന്തപുരം: നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിൻ്റെ മൊഴി. സ്വർണക്കടത്തിന് അറ്റാഷെക്ക് കൃത്യമായി വിഹിതം നൽകിയിരുന്നുവെന്ന് പ്രതികളായ സരിത്തും സന്ദീപും റമീസും കസ്റ്റംസിനോട് സമ്മതിച്ചതിന് പിന്നാലെയാണ് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സ്വപ്നയുടെ മൊഴി. ഒരു കിലോ സ്വർണം കടത്താൻ അറ്റാഷെയ്ക്ക് 1,000 ഡോളർ വീതം പ്രതിഫലം നൽകിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. മുൻ ഐടി സെക്രട്ടറി ശിവശങ്കറിന് സ്വർണക്കടത്തിൽ പങ്കുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സ്വപ്ന നൽകിയിട്ടില്ല.

അതേസമയം, കേസിൽ എൻഐഎ സംഘം തിങ്കളാഴ്ച മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്ക് ശിവശങ്കറുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള എൻഐഎ അന്വേഷണവും നടത്തുന്നുണ്ട്. 

നേരത്തെ ഹൈക്കോടതിയിൽ നൽകിയ ജാമ്യ ഹരജിയിലും അറ്റാഷെയുടെ നിർദേശ പ്രകാരമാണ് നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ താൻ പ്രവർത്തിച്ചതെന്ന് സ്വപ്ന പറഞ്ഞിരുന്നു. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദബന്ധം മാത്രമേയുള്ളുവെന്നും കസ്റ്റംസിന് നൽകിയ പ്രാഥമിക മൊഴിയിൽ സ്വപ്ന പറഞ്ഞു. 

Tags: