സ്വര്‍ണക്കടത്ത് അന്വേഷണം അനന്തമായി നീട്ടാന്‍ ശ്രമം: മുല്ലപ്പള്ളി

കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

Update: 2020-07-29 11:56 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അനന്തമായി നീട്ടിക്കൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായി തെളിവുകള്‍ പുറത്തുവന്നാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവയൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറാവുന്നില്ല. കേസിലെ പ്രതികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

ഉന്നതബന്ധങ്ങളും സംസ്ഥാനത്ത് വളരെ സ്വാധീനവുമുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബിജെപിയും സിപിഎമ്മും ഒത്തുകളിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യംചെയ്യുകയും അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തത് ഈ നാടകത്തിന്റെ ഭാഗമാണ്. ഴത്തിലുള്ള സൗഹൃദം മുതലെടുത്ത് പ്രതികള്‍ തന്നെ ചതിക്കുകയായിരുന്നെന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാദം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല.

കള്ളക്കടത്ത് സംഘത്തിലെ സുപ്രധാനകണ്ണികള്‍ക്ക് സ്വര്‍ണക്കടത്ത് ഗൂഢാലോചന നടത്താനുള്ള താമസസൗകര്യം തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയാണെന്ന വെളിപ്പെടുത്തല്‍ ഒരു തെളിവായിട്ടുപോലും കാണാന്‍ എന്‍ഐഎ തയ്യാറാവുന്നില്ല. ര്‍ശന നിയന്ത്രണമുള്ള സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് പ്രതികള്‍ക്ക് സിപിഎം ഭരിക്കുന്ന കേരളത്തില്‍നിന്നും ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് നിര്‍ഭയമായി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കിയ ശക്തികേന്ദ്രത്തിലേക്കും അന്വേഷണം നീങ്ങുന്നില്ല. ഇതിനിടെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ സ്ഥലം മാറ്റാനുള്ള നീക്കവും നടന്നു. ഉന്നതങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെവിക്കൊള്ളാന്‍ തയ്യാറാവുന്നില്ല.

ഇരുസര്‍ക്കാരുകള്‍ക്കും സിബിഐ അന്വേഷണത്തോട് താല്‍പ്പര്യമില്ലാത്ത മട്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാന്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി തയ്യാറല്ല. ന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രിയുടെ നടപടികള്‍ ഒതുങ്ങി. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ സംസ്ഥാന പോലിസിന് കേസെടുക്കാമായിരിന്നിട്ടും ഒന്നും ചെയ്തില്ല. അല്ലെങ്കില്‍ അതിന് ഉത്തരവാദപ്പെട്ടവര്‍ പോലിസിന് നിര്‍ദേശം നല്‍കിയില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പിന്റെയും കേരള പോലിസിന്റെയും ആത്മാര്‍ഥതയില്ലായ്മയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

Tags: