സ്വര്‍ണക്കടത്ത്: അനില്‍ നമ്പ്യാരെയും അരുൺ ബാലചന്ദ്രനേയും കസ്റ്റംസ് ചോദ്യം ചെയ്യും

സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു.

Update: 2020-08-27 05:45 GMT

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രനെയും ജനം ടിവി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരെയും കസ്റ്റംസ് ചോദ്യം ചെയ്യും.

ഇന്ന് രാവിലെ അനിൽ നമ്പ്യാർ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ചിരുന്നു. സ്വർണം പിടിച്ച ദിവസം അനിൽ നമ്പ്യാരും മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. കള്ളക്കടത്തല്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ചമയ്ക്കാൻ അനിൽ നമ്പ്യാർ സഹായിച്ചുവെന്നുമായിരുന്നു കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴി. ഈ മൊഴിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനാണ് അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.

ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്ന അരുൺ ബാലചന്ദ്രന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ അരുൺ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്നയ്ക്ക് താമസിക്കാൻ വേണ്ടി ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ഫ്ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് അരുൺ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ ഫ്ളാറ്റിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുൺ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്. 

Tags:    

Similar News