സ്വർണക്കടത്ത് കേസ്: ടിപി കേസ് പ്രതി ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്

സ്വർണം തട്ടിയെടുക്കൽ സംഘത്തിലെ മുപ്പതു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.

Update: 2021-07-03 10:49 GMT

കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ ടിപി വധക്കേസ് പ്രതികളുടെ പങ്ക് വെളിപ്പെടുത്തി ക്യാരിയര്‍ മുഹമ്മദ് ഷെഫീഖ് മൊഴി നൽകിയതിന് പിന്നാലെയാണ് റെയ്ഡ്.

സ്വര്‍ണക്കടത്തിന് പിന്നില്‍ ടി പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കടത്തിയ സ്വര്‍ണം തട്ടിയെടുക്കാന്‍ ടിപി വധക്കേസ് പ്രതികള്‍ സഹായിച്ചെന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയും മൊഴി നൽകി.

സഹായത്തിന് പകരം നല്‍കിയത് കവരുന്ന സ്വര്‍ണത്തിന്‍റെ ലാഭവിഹിതമെന്ന് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഒളിവില്‍ പോകാനും ടിപി കേസ് പ്രതികള്‍ സഹായിച്ചെന്ന് അര്‍ജുന്‍റെ മൊഴിയിലുണ്ട്. അതിനിടെ അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുക്കുന്നു. മൊബൈൽ ഫോൺ ഉപേക്ഷിച്ച പുഴയിലും അർജുന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി.

ഒളിവിൽ കഴിയാനും ടി പി കേസ് പ്രതികൾ സഹായിച്ചെന്നാണ് വിവരം. സ്വർണം തട്ടിയെടുക്കൽ സംഘത്തിലെ മുപ്പതു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.