സ്വർണക്കടത്ത് കേസ്: സിസിടിവി ദൃശ്യങ്ങൾ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമമെന്ന് ചെന്നിത്തല

സെക്രട്ടേറിയറ്റിലെ ഇടിമിന്നലിൽ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എൻഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

Update: 2020-07-22 11:15 GMT

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ട തെളിവുകൾ എൻഐഎ അടിയന്തരമായി കസ്റ്റഡിയിൽ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എൻഐഎ അന്വേഷണത്തിന് മുൻപേ സിസിടിവി ദൃശ്യങ്ങൾ അടക്കം സെക്രട്ടറിയേറ്റിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്നതായും ചെന്നിത്തല പറഞ്ഞു. 

സെക്രട്ടേറിയറ്റിലെ ഇടിമിന്നലിൽ നശിച്ച സിസിടിവി മാറ്റണമെന്ന ഉത്തരവ് എൻഐഎ പരിശോധനയ്ക്ക് മുമ്പായി സെക്രട്ടറിയേറ്റിലെ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സ്പീക്കറും മന്ത്രിയും മന്ത്രിയുടെ പിഎയും അടക്കം സർക്കാരുമായി ബന്ധപ്പെട്ട എട്ടു പേർ സംശയത്തിന്റെ നിഴലിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ശ്രമം നടക്കുന്നത്. എല്ലാ ജീവനക്കാരും സർക്കാർ മുദ്രകൾ ലെറ്റർ പാഡിലും വിസിറ്റിങ് കാർഡിലുമൊക്കെ ഉപയോഗിക്കാമെന്ന് ചീഫ് സെക്രട്ടറി പത്രക്കുറിപ്പ് ഇറക്കി. അനധികൃതമായി സർക്കാർ മുദ്ര ഉപയോഗിച്ചതിന്റെ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണിത്. ആർക്കൊക്കെ സർക്കാർ മുദ്ര ഉപയോഗിക്കാം എന്നതിന് വ്യക്തമായ നിയമമുണ്ട്. ഇതനുസരിച്ച് ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്ക് മാത്രമേ ഇത് ഉപയോഗിക്കാൻ അനുവാദമുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സെക്രട്ടറിയേറ്റിൽ നടക്കുന്ന കരാർ നിയമനങ്ങൾ കിൻഫ്ര വഴിയാണ് നടപ്പാക്കുന്നത്. മിന്റ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. ഒരു മാസം 20 ലക്ഷം രൂപയുടെ ശമ്പളം ഇവർക്ക് നൽകുന്നുണ്ട്. സെക്രട്ടറിയേറ്റിൽ നടത്തിയിട്ടുള്ള മുഴുവൻ നിയമനങ്ങളുടെയും പട്ടിക പ്രസിദ്ധീകരിക്കാൻ ചീഫ് സെക്രട്ടറി തയ്യാറാകണം. ചീഫ് സെക്രട്ടറി രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പ്രവർത്തനങ്ങളിലും എല്ലാ എംഎൽഎമാരും എംപിമാരും പങ്കെടുത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളടക്കമുള്ളവ ചേർന്നാണ് കൊവിഡ് പ്രതിരോധം നടത്തുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരെ അപമാനിക്കുന്നതിനു തുല്യമായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. കള്ളക്കടത്ത് കേസ് പുറത്തുവന്നതിന്റെ അമർഷം സർക്കാർ പ്രതിപക്ഷത്തിനു നേരെ തീർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    

Similar News